Wednesday 7 June 2017

നാൽക്കാലി ഇരുകാലി യുദ്ധം..... ക്ഷീണം ക്ഷീര മേഖലക്ക്.... ഷാഫി ചാലിയം

കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പുതിയ നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ ചർച്ചകളും ന്യായീകരണങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയാണല്ലോ?  നോട്ട് വിഷയം പോലെ ബി.ജെ.പിയും കേന്ദ്ര സർക്കാരും വളരെ ബുദ്ധിപരമായി  എടുത്ത തീരുമാനമാണിതും. ഭുവനേശ്വറിൽ ചേർന്ന അവരുടെ പ്ലീനറി യോഗമാണ് ഇതിന് പച്ചക്കൊടി കാണിച്ചത്.

നോട്ട് വിഷയം സാധാരണക്കാരെ പ്രയാസപ്പെടുത്തിയ വിഷയമായിരുന്നുവെങ്കിലും ബി.ജെ.പ്പിക്കത് ഗുണമായി ഭവിക്കുന്ന വിചിത്ര കാഴ്ചയാണ് നമുക്ക് ഇടക്കാല തെരെഞ്ഞെടുപ്പുകളിലൂടെ കാണാൻ കഴിഞ്ഞത്. കാലി വിഷയത്തിലും അവസാനം ബി.ജെ.പിക്ക് തന്നെ മേൽക്കോയ്മ കിട്ടുന്നിടത്തേക്കാണ് കാര്യങ്ങൾ പോവുന്നത്. ചർച്ച ആഴ്ചകൾ  പിന്നിടുമ്പോൾ ആദ്യ ദിനത്തിൽ നിന്നും വിഭിന്നമായി ബി.ജെ.പി പ്രതിനിധികൾ കൂടുതൽ ന്യായീകരണ സമർത്ഥതയിലേക്ക് എത്തുന്നുവോ എന്ന് പലർക്കും തോന്നിപ്പോവുന്നു. ഇവിടെ ബി.ജെ.പി ഒരു വശത്തും തമ്മിൽ കണ്ടാൽ പുലഭ്യം വിളിച്ച് പറയുന്നവരെല്ലാം മറുഭാഗത്തും എന്ന കാഴ്ച തന്നെയാണ് ബി.ജെ.പിക്ക് നേരിയ മേൽക്കോയ്മ ഉണ്ടാക്കുന്നത്. പ്രതിരോധത്തിലെ വീഴ്ചയും അനൈക്യവും തത്വത്തിൽ ബി.ജെ.പിക്ക് പാർശ്വ ഗുണം കൂട്ടുന്നു.

ഭരണഘടനാ നിർമ്മാണ വേളയിൽ തന്നെ പശു ഒരു രാഷ്ട്രീയ വിഷയമായിട്ടുണ്ട്.  അതിന്റെ ഗതകാല ചരിത്രം മിനയുന്നില്ല. പാൽ ചുരത്തുന്ന പശുവിനെ ആഹാരമാക്കുന്നത്  "ശരിയുമല്ലാ - ആദായകരവുമല്ല"  എന്ന സങ്കൽപ്പത്തിൽ ഇന്ത്യയിൽ ഒത്തിരി സംസ്ഥാനങ്ങളിൽ ഗോവധ നിരോധനമുണ്ട്. മേലെ സൂചിപ്പിച്ച കാര്യ കാരണം കൊണ്ട് തന്നെ ഇതിനെയാരും എതിർക്കാനും പോയില്ല. എന്നാൽ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന പശുവിനെ തീറ്റിപ്പോറ്റാൻ പാവങ്ങളായ ക്ഷീര കർഷകന് സാധിക്കുകയില്ല എന്ന് മാത്രമല്ല പോറ്റിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ നിവൃത്തി കേടിന്റെ അവസ്ഥയിൽ മാത്രമാണ് പശു അറവ് ശാലയിലേക്ക് എത്തപെടുന്നത്. ഈ നിരോധിത സംസ്ഥാനങ്ങളിലെല്ലാം ഇത് നടന്ന് വന്നിരുന്നു. ഇപ്പോഴും നടക്കുണ്ടായിരിക്കാം. ചിലയിടങ്ങളിൽ ചിലർ അത് രാഷ്ട്രീയ വർഗ്ഗീയ ധ്രുവീകരണത്തിന് ഉപയോഗപ്പെടുന്ന വാർത്തകളും നാം കേട്ടിട്ടുണ്ട്. അത് തൽക്കാലം വിടുക....

കേരള ഹൗസിൽ ബീഫ് വിളമ്പി എന്നതിന്റെ പേരിൽ സംഘികൾ പ്രതിഷേധിച്ചതും ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നതും,  പശുവിനെ വാങ്ങി വരുന്ന പാവം ക്ഷീര കർഷകനെ ക്രൂരമായി കൊന്നതും ഒക്കെ രാജ്യത്ത് വീണ്ടും ഗോവധം രാഷ്ട്രീയ വിഷയമായി കയറി വരാൻ ഇടയായി.. ഇവിടെയും ബി.ജെ.പി മാത്രം ഒരു വശത്തും ബാക്കിയെല്ലാവരും മറുപക്ഷത്തും നിലകൊണ്ടു. ഈ വിഷയത്തിന്റെ ആത്മാവ് കണ്ടെത്തി കാര്യങ്ങളെ നിഗൂഹനം ചെയ്യേണ്ടതിന് പകരം മുസ്ലിമിനെതിരെയുള്ള സംഘ് പരിവാർ നീക്കമായി അതിനെ പരിമിതപ്പെടുത്തുക വഴി മുസ്ലിം ഇതര ബി.ജെ.പി ഇതര വിഭാഗങ്ങളുടെ ശ്രദ്ധയോ പിന്തുണയോ വേണ്ടത്ര കിട്ടുകയുണ്ടായില്ല. രാജ്യത്തെ അനേകം മുസ്ലിം വിരുദ്ധ വിഷയങ്ങളിലൊന്നായി അത് മാറി. ഇതൊരു മുസ്ലിം വിരുദ്ധ വിഷയമാക്കി ചിത്രീകരിച്ച് അതിനെതിരെ ശക്തമായെന്ന പേരിൽ മുസ്ലിം പക്ഷ സമരം നയിച്ച് മുസ്ലിം പക്ഷത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ ശ്രമമായിരുന്നു സി.പി,ഐ.(എം) നടത്തിയത്. കേരളത്തിലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ അവർക്കത് ഗുണം ചെയ്യുകയും ചെയ്തു.

സത്യത്തിൽ ഈ വിഷയത്തെ ഇങ്ങിനെയായിരുന്നുവോ സമീപിക്കേണ്ടതെന്ന് മാറിയ സാഹചര്യത്തിൽ ഇക്കൂട്ടർ പുനർചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ജന സംഖ്യയിൽ ഏകദേശം 30 % ത്തോളം മനുഷ്യർ നാൽക്കാലികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ് എന്നാണ് കണക്ക്. (Ref: Animal Protraction Ministry, Dairy Extension Ministry and Agriculture Ministry)  ഈ 30 % ത്തിൽ മുസ്ലിംകൾ 5 % പോലുമില്ല എന്നതാണ് യാഥാർഥ്യം.

താഴെ തട്ടിൽ ജീവിക്കുന്ന പാവപ്പെട്ട ഹൈന്ദവ ജനതയാണ് ഇതിലെ  വലിയ വിഭാഗം. കാലികളുടെ മേൽ കൊണ്ട് വരുന്ന ഏതൊരു നിയന്ത്രണവും ബാധിക്കുക ഈ സമൂഹത്തെയായിരിക്കും. ഈ യാഥാർഥ്യം എവിടെയും പറയാതെ യഥാർത്ഥ ഇരകളോട് ബോധ്യപ്പെടുത്താതെ ഇതൊരു മുസ്ലിം വിരുദ്ധ സാധനമാക്കി പരിമിതപ്പെടുത്തി എന്ന് മാത്രമല്ല രാഷ്ട്രീയമായി മുസ്ലിം വോട്ട് സമാഹരിക്കാൻ ദുരുപയോഗം നടത്തുകയും ചെയ്തു എന്ന കൊടും പാതകമാണ് സി.പി.എം ചെയ്തത്. ബി.ജെ.പി ആഗ്രഹിച്ചതും സത്യത്തിൽ അതായിരുന്നു. ഒരു ജനവിരുദ്ധ നീക്കത്തെ, ഹൈന്ദവ സമൂഹത്തിലെ ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങളെ ദ്രോഹിക്കുന്ന ഒരു നീക്കത്തെ, അല്ലെങ്കിൽ ഒരു കർഷക വിരുദ്ധ നീക്കത്തെ കേവലം മുസ്ലിം വിരുദ്ധ നീക്കമായി പരിമിതപ്പെടുത്തി കൊടുത്തപ്പോൾ ബി.ജെ.പിക്കത് കൂടുതൽ ഗുണകരമായി ഭവിച്ചു. 

മുസ്ലിം വിരുദ്ധതക്ക് ആഗോള തലത്തിൽ ഇന്ന് ഒരിടമുണ്ട്. ആ ഇടം സമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് ജനപ്രീതിയേറെയുള്ള ഹിലാരി ക്ലിന്റണെ പരാജയപ്പെടുത്തി റൊണാൾഡ്‌ ട്രംപിന് അമേരിക്കയിൽ വിജയിക്കാനായത്. മോദിയും ഇന്ത്യയിൽ പരീക്ഷിച്ചതും അത് തന്നെയാണ്. കൂടുതൽ മുസ്ലിം വിരുദ്ധ നീക്കങ്ങൾക്ക് ലോകത്തെന്ന പോലെ ഇന്ത്യയിലും ഇനിയും ഇടമുണ്ടെന്ന ചർച്ചയാണ് ഭുവനേശ്വറിൽ ബി.ജെ.പി ചർച്ച ചെയ്തത്.

ഗോവധ നിരോധനത്തിൽ ഏതെല്ലാം മൃഗങ്ങൾ ഉൾപ്പെടുന്നുവെന്നത് ഇന്ത്യയിൽ തർക്കിത വിഷയമാണ്. ഡൽഹിയിൽ പോത്തും കാളയും  ഗോ വർഗ്ഗത്തിൽ പെടില്ല എന്ന വാദക്കാരുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും പോത്തും കാളയും ഗോ വർഗ്ഗത്തിൽ പെടുന്നുവെന്നും പറയുന്നുണ്ട്. ഇവിടെ ബി.ജെ.പിയോട് ബി.ജെ.പി ഇതര പാർട്ടികൾ ദേശീയ തലത്തിൽ ചോദിക്കേണ്ട കുറേ  ചോദ്യങ്ങളുണ്ട്.

1 . ഒരു പശു അതിന്റെ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്താൽ  പാവങ്ങളായ ക്ഷീര കർഷകൻ അതിനെ എന്ത് ചെയ്യണം? മരണം വരെ അതിനെ തീറ്റിപ്പോറ്റാൻ ഉള്ള ചിലവ് (മിനിമം ഒന്നിന് ദിവസേന 150 രൂപ വെച്ച്) ആര് നൽകും? അസുഖം വന്നോ വാർദ്ധക്യം ബാധിച്ചോ അത് മരണപ്പെട്ടാൽ ആര് അതിനെ മറവ് ചെയ്യും? സ്വന്തമായി ഭൂമിയില്ലാത്തവൻ എവിടെ മറവ് ചെയ്യും? രാജ്യത്ത് എവിടെയും പശുക്കൾക്ക് പൊതു ശ്‌മശാനം ഇല്ലെന്നത് പ്രത്യേകമായി ഓർക്കണം? ഇതിന്റെ ഭാരിച്ച ചെലവ് ആര് വഹിക്കും?

2. ഒരു പശു പ്രസവിച്ചത് കാള കിടാവിനെയാണെന്ന് സങ്കൽപ്പിക്കുക? ഗോ വർഗ്ഗ ലിസ്റ്റിൽ കാളയും ഉണ്ടെന്നാണല്ലോ ചില സംസ്ഥാന നിയമങ്ങളിൽ പറയുന്നത്. എങ്കിൽ ആ കാളയെ ശൈശവാവസ്ഥയിൽ തന്നെ എന്ത് ചെയ്യണം? അതിനെ വളർത്തിയിട്ട് എന്ത് കാര്യം? 
ആ ചിലവ് ആർ വഹിക്കും? അപ്പോൾ ഒരു മറു ന്യായം വന്നേക്കാം... 
കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാം! കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കാർഷികാവശ്യങ്ങൾക്ക് നൽക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. എണ്ണയാട്ടുന്ന ചക്ക് ഇപ്പഴില്ല... നിലം ഉഴുതാൻ ട്രാക്ടർ ഉള്ളപ്പോൾ നൽക്കാലികളെ ഉപയോഗിക്കുന്നത് ചെലവേറിയതാണെന്ന് മാത്രമല്ല, നിലമുഴുന്നവർ ഈ തലമുറയിൽ ഇല്ല താനും. പിന്നെ കാള വണ്ടികൾക്ക് നമ്മുടെ റോഡുകളിൽ വിലക്കാണ് താനും. ഇത്തരം സാഹചര്യങ്ങൾ ഉള്ള സംഥാനങ്ങളിൽ ഈ പാവം ആൺ നാൽക്കാലികളെ കർഷകർ എന്ത് ചെയ്യണം?

3. ഇത്തരം സാഹചര്യങ്ങളിൽ ഇത്തരം പ്രയോജന രഹിതമാവുന്ന ഉരുക്കളെ തെരുവിൽ ഉപേക്ഷിക്കുകയല്ലാതെ കർഷകർക്ക് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല. അങ്ങിനെ തെരുവിലേക്ക് തള്ളി വിട്ടാൽ ഉണ്ടാകുന്ന ദുരന്തം എന്തായിരിക്കാം? 

നമുക്ക് കേരളീയ സാഹചര്യത്തിൽ ഒന്ന് വിലയിരുത്താം.

കേരളം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് തെരുവ് നായ ശല്യം. തെരുവ് നായയുടെ കടിയേക്കാത്ത ഒരു ദിവസം പോലും നാട്ടിലില്ല. എങ്ങിനെ ഇവിടെ തെരുവ് നായ ഉണ്ടായി? ഉദ്ദേശം 25 വർഷങ്ങൾക്ക് മുമ്പ് ഇതേ നായകൾ ഇവിടെ ഉണ്ടായിരുന്നു. അന്ന് അവയുടെ പേര് തെരുവ് നായ എന്നല്ല. വളർത്ത് നായ എന്നായിരുന്നു. ഓരോ നായക്കും അന്ന് യജമാനന്മാർ ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ നാട് ആധുനികവൽക്കരിക്കപ്പെട്ടപ്പോൾ മനുഷ്യനും ആധുനിക വൽക്കരിക്കപ്പെട്ടു..ദുരഭിമാനത്തിലേക്കും, തന്നിലേക്ക് ചുരുങ്ങിയ ജീവിതത്തിലേക്കും അടിപ്പെട്ട മനുഷ്യർ ഈ നന്ദിയുള്ള വളർത്ത് മൃഗത്തെ കല്ലെറിഞ്ഞു ആട്ടിപ്പായിച്ചു. എന്നിട്ട് അവന്റെ ആധുനിക സ്റ്റാറ്റസിന് പറ്റിയ വിദേശയിനം ബ്രോയിലർ ഇനങ്ങളെ കൊണ്ട് വന്നു. ക്ലബ്ബിലേക്ക് പോവുന്ന കൊച്ചമ്മമാർക്ക് ഒക്കത്തിരുത്തി കൊണ്ട് പോവാനുള്ള യോഗ്യത പഴയ നാടൻ നായകൾക്കുണ്ടായിരുന്നില്ല. അങ്ങിനെ ആ പാവങ്ങളുടെ സ്ഥാനം തെരുവ് ആയി മാറി. ഭക്ഷണം കിട്ടാതെ വലഞ്ഞ ഇവർ ഒട്ടിയ വയറുമായി ജീവിക്കാനാവാതെ സാവധാനം ഹിംസ്ര  ജന്തുക്കളായി മാറി. ആ അവസ്ഥാന്തരമാണ് നാം ഇന്ന് അതിജീവിക്കാനാവാതെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന തെരുവ് നായ എന്ന വില്ലൻ...

ആർ.എസ്.എസ് ആശയങ്ങൾ ഇവിടെ സാക്ഷാത്കരിക്കാൻ പോവുകയാണെങ്കിൽ ഇനി ആഗണത്തിലേക്ക് ഇതാ  പുതിയ വിരുന്നുകാർ കൂടി വരുന്നു. കാള , പോത്ത് എന്നിവയൊക്കെ... അംഗണ വാടിയിലേക്കും എൽ.കെ.ജി സ്‌കൂളിലേക്കും മദ്രസയിലേക്കും ഒക്കെ പോവുന്ന കുട്ടികൾക്ക് ഇനി തെരുവ് നായ ഭീഷണി മാത്രമല്ല ഉണ്ടാവുക. വിശന്ന് പൊരിഞ്ഞ ഒരു കാളയുടെ മുന്നിൽ പെട്ടാലുള്ള ഗതി പെട്ടവരോട് ഒന്ന് ചോദിച്ച് മനസ്സിലാകുക. തന്റെ മുന്നിലുള്ള കുട്ടി ബി.ജെ.പി ക്കാരന്റെയോ കോൺഗ്രസുകാരന്റെയോ സി.പി.എമ്മു കാരന്റെയോ ആണെന്ന് മനസ്സിലാക്കാൻ കാളക്ക് കഴിയില്ലെന്നത് അന്തിച്ഛർച്ചയിൽ പോയി അലറുന്നവർ   ഓർക്കുന്നത് നന്ന്. സൂചിപ്പിച്ചത് വീണ്ടും ആവർത്തിക്കുന്നു. ഇതൊരു മുസ്ലിം വിഷയമല്ല, മറിച്ച് ഗൗരവമേറിയ ഒരു പൊതു വിഷയമാണ്. അതിനെ ഈ തലത്തിൽ കാണാതെ മുസ്ലിം വിരുദ്ധ വോട്ടിനായി ബി.ജെ.പിയും, മുസ്ലിം അനുകൂല വോട്ടിനായി സി.പി.എമ്മും ഉപയോഗപ്പെടുത്തി എന്ന് സാരം.

ഇപ്പോഴിതാ വീണ്ടും ബി.ജെ.പി അടുത്ത കളി തുടങ്ങിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട്  ഒരു  പുതിയ നോട്ടിഫിക്കേഷൻ ഇറക്കി അടുത്ത ധ്രുവീകരണത്തിന് തുടക്കമിട്ടിരിക്കുന്നു. നേന്ത്രപഴം കൊണ്ട് കഴുത്തറുക്കുന്ന മറ്റൊരു സർജിക്കൽ അറ്റാക്. കാലിച്ചന്തകൾ കാർഷികാവശ്യങ്ങൾക്കുള്ള ഉരുക്കളുടെ കൈമാറ്റത്തിന് മാത്രമേ ഉപയോഗിക്കാവൂ. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് ഈ പരിഷ്‌കാരം. ഭക്ഷണത്തിന് അസുഖമില്ലാത്ത കാലികളെ എത്തിക്കുകയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ചന്തകൾ ഒഴികെയുള്ളയിടത്ത് പോയി അറവ് മാടുകളെ വാങ്ങുന്നതിന് നിരോധനമില്ല. ബി.ജെ.പിക്കാരന്റെ ഭാഷയിൽ തികച്ചും മൃദുലമായ ജന്തു സ്നേഹത്തിൽ അധിഷ്ഠി തമായ പരിഷ്‌കാരം.

ഈ നിയമത്തോടുള്ള ബി.ജെ.പി വിരുദ്ധരുടെ പ്രധാന പ്രതികരണവും എതിർവികാരം ഉണ്ടാക്കുന്ന പ്രതിഷേധ രീതിയും നോക്കാം.

1. എന്ത് കഴിക്കണം എന്ന് തീരുമാനിക്കാനുള്ള മനുഷ്യന്റെ ഭരണ ഘടനാപരമായ അവകാശത്തിന്റെ മേലുള്ള ലംഘനം. സംസ്ഥാന സർക്കാറുകളുടെ അധികാരം കവർന്നെടുക്കൽ.  റംസാൻ മാസത്തെ മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കം.ഇത് മുസ്ലിമിനെതിരെയുള്ള കടുത്ത നീക്കം.

ബി.ജെ.പി മറുപടി:  നിരോധിത വസ്തുക്കൾ കഴിക്കാനുള്ള അവകാശം ആർക്കുമില്ല. പണ്ട് മാനിനെയും കരിങ്കുരങ്ങിനേയും കാട്ടു കോഴിയേയും വേട്ടയാടി ഭക്ഷിക്കാമായിരുന്നു. ജവഹർ ലാൽ നെഹ്‌റുവാണ് അത് നിരോധിച്ചത്. അതെനിയെന്താ വിമർശിക്കാത്തത്? രാജ്യത്തെ 70 % ജനതയും മാംസ്യ ഭുക്കുകളാണ്. അതിൽ ഹിന്ദുക്കളും പെടും. പിന്നെയെങ്ങനെ മുസ്ലിംവിരുദ്ധമാവും? മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട് വരുമ്പോൾ അവിടെ റംസാനും ദീപാവലിയും നോക്കേണ്ടതില്ല.

വെള്ളാപ്പള്ളി:   തനിക്ക് പറ്റിയ എന്തും കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന വാദം ശുദ്ധ വിവരക്കേട്. തന്റെ ഭക്ഷണ സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിച്ച് ആർക്കെങ്കിലും സ്വന്തമായി ചാരായം വാറ്റി കുടിക്കാവോ?

പ്രതിഷേധ രീതി:   എല്ലായിടത്തും ബീഫ് ഫെസ്റ്റ്. (എത്ര കാലം?) കുഞ്ഞിന് ചോറൂണിന് പകരം പോത്ത് വരട്ടിയത് കൊടുക്കുന്നു, അതിന്റെ പടം സാമൂഹിക മാധ്യമങ്ങളിൽ ഇട്ട് പ്രതിഷേധത്തിന്റെ അങ്ങേയറ്റത്തെ ക്രോധം പങ്ക് വെക്കുന്നു. പിന്നെ തെരുവിൽ (വാഹനത്തിലായാലും) കാളക്കുട്ടിയെ പരസ്യമായി അറുക്കുന്നു. ഇത് ടെലിവിഷനിൽ കാണിക്കാനായി അവരെ ക്ഷണിക്കുന്നു. ഇത് കാണുന്ന സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കുന്ന മാനസിക പിരി മുറുക്കം വിവരണാതീതമാണ്. ഈ പ്രതിഷേധ രീതികളിൽ സംഘികൾ ആഹ്ലാദിക്കുന്നു. അവർക്ക് പിന്തുണ പതുക്കെ വർദ്ധിക്കുന്നു. ചർച്ച വഴിമാറുന്നു. ഇരകൾ പ്രതികളായി മാറുന്നു. മാറ്റപ്പെടുന്നു.

ഇങ്ങിനെ പോവുന്ന ചർച്ചകളും പ്രതിഷേധങ്ങളും അസഹ്യവും പ്രയോജനരഹിതവും വെറും അധര വ്യായാമവുമാണെന്നാല്ലാതെന്ത് പറയാൻ? 

ഇവിടെ മുസ്ലിംലീഗ് നിലപാട് പക്വവും സുവ്യക്തവും ആണ്. ഗോ സംരക്ഷണത്തിന്റെ പേരിൽ നിരപരാധികളെ രാജ്യമാസകാലം കൊന്നൊടുക്കുമ്പോൾ യഥാർത്ഥ പശു സ്നേഹികളായ ക്ഷീര കർഷകരെ സംരക്ഷിക്കുവാനും അവരുടെ ക്ഷേമത്തിനും അവകാശത്തിനുമായി നില കൊള്ളാനും തീരുമാനമെടുത്ത് മുന്നോട്ട് വന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗ്. പാർട്ടി ദേശീയ  ജനറൽ സെക്രട്ടറിയും, സംസ്ഥാന ജനറൽ സെക്രട്ടറിയും വ്യക്തമായി പറഞ്ഞു. "ഇത് രാജ്യത്തെ തൊഴിൽ സാമ്പത്തിക മേഖലയെ കീഴ്മേൽ മറിക്കും, പൊതു ദുരന്തമാണിത്.പാർട്ടി ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും". ഈ പോരാട്ടമാണ് രാജ്യത്തിന് ആവശ്യം. ഈ വഴിക്ക് വരാൻ ആരൊക്കെ എന്നാണ് ചോദ്യം. ഇതിലെ ശുഭ നീക്കമാണ് കഴിഞ്ഞ ദിവസത്തെ മദിരാശി ഹൈക്കോടതിയുടെ മധുരൈ ബഞ്ചിന്റെ  വിധി.

ഇവിടെ ഉയർത്തേണ്ട ചോദ്യങ്ങൾ ഇവയാണ്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് ഈ പരിഷ്കാരമെങ്കിൽ നിലവിലുള്ള നിയമങ്ങൾക്ക് എന്ത് ന്യൂനതയാണുള്ളത്? അത് വ്യക്തമാക്കാതെ ഇവിടെ തല തിരിഞ്ഞ് മൂക്ക് പിടിക്കുകയാണ്. യഥാർത്ഥത്തിൽ മൃഗങ്ങളോടുള്ള ക്രൂരത എന്തെല്ലാമാണ്? ഇതിൽ എന്തൊക്കെ ഈ നിയമം തടയുന്നുണ്ട്? പരിശോധിക്കാം..

1. മൂക്ക് കുത്തുന്നത്.
2 . വെറ്റിനറി ഡോക്ടർ വന്ന് ചെവിയിൽ ആയുധം കൊണ്ട് തുളയുണ്ടാക്കി കമ്മൽ പതിക്കുന്നത്. (ഇത് സർക്കാർ നടപടി)
3. വൃഷണം ഉടക്കുന്നത് .
4. കുളമ്പിൽ ലാട അടിക്കുന്നത്.
5. ഭാരം കയറ്റിയ വണ്ടി വലിക്കുന്നത്.
6. കിടാവ് കുടിക്കേണ്ട പാൽ കവർന്നെടുത്ത് മനുഷ്യൻ കുടിക്കുന്നത്.
7. എണ്ണയാട്ടുന്നതിനായി ഭാരം കയറ്റിയ ചക്ക് രാവിലെ മുതൽ വൈകും വരെ വൃത്താകൃതീയിൽ ചുമന്ന് വലിക്കുന്നത്.

ഇതൊക്കെ ക്രൂരതയല്ലേ? ഇതൊന്നും ഈ നിയമത്തിൽ ഇല്ലല്ലോ?

തന്റെ കുഞ്ഞിനായി ദൈവം തന്ന  പാൽ മനുഷ്യൻ കറന്നെടുത്ത് കൊണ്ട് പോവുന്നത് നിസ്സാഹതയോടെ നോക്കി നിൽക്കുന്ന ഗോ മാതാവിന്റെ വേദനയിൽ  ഒരു ഭക്തനും പരിഭവപ്പെട്ടതായി അറിവില്ല. ലോകത്തെ നിയമ വിധേയമായ മോഷണമാണ് (കുറ്റകൃത്യമാണ്) യഥാർത്ഥത്തിൽ പശു കറവ.  പൊരുത്തമില്ലാത്ത ഈ തൊണ്ടി മുതലാണ്   ഇഷ്ട മൂർത്തികളുടെ  പ്രതിഷ്ഠകളിൽ ചുരത്തുന്നത്. ഇത് യഥാർത്ഥ ദൈവ പ്രീതിക്ക് പാത്രീഭാവമാവുമോ എന്ന് ആരും ആലോചിട്ടുണ്ടാവില്ല.  ഇതൊന്നും ആരെയും പ്രകോപിപ്പിക്കാനായി എഴുതുന്നതല്ല. മറിച്ച് വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക് വലിച്ചിഴക്കുമ്പോൾ തോന്നുന്ന മാന്യ സംശയങ്ങളാണെന്ന് മാത്രം. 

പിന്നെ, ഈ നിയമത്തിൽ പശു, കാള , പോത്ത്, ഒട്ടകം ഇവ മാത്രമേയുള്ളൂ. ആട്, കുതിര, പന്നി തുടങ്ങിയവ എന്ത് കൊണ്ട് ഇല്ല? ഇവക്ക് നേരെ എന്ത് ക്രൂരതയും ആവാമോ? മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട് വരുമ്പോൾ ഈ മൃഗങ്ങൾ എന്ത് കൊണ്ട് ഈ പരിധിയിൽ വരുന്നില്ല?

കാലിച്ചന്തയിൽ രേഖകൾ സഹിതം പോയി ഉരുവിനെ വാങ്ങാം. സത്യവാംഗ്മൂലത്തിൽ കൃഷി ആവശ്യത്തിനാണെന്ന് എഴുതികൊടുക്കണം. 6 മാസത്തേക്ക് വിൽക്കാനും പാടില്ല. അവിടെയുദിക്കുന്ന ചോദ്യങ്ങൾ.... വാങ്ങിയ ഉരു കാർഷികാവശ്യത്തിന് ഉപര്യുക്തമല്ല എന്ന് ബോധ്യമായാൽ എന്ത് ചെയ്യും പാവം കർഷകൻ? 6 മാസം വരെ കാത്തിരിക്കാനും അത് വരെയുള്ള ചെലവിന് വരുന്ന (ഉദ്ദേശം ഒരു ഉരുവിനാണെങ്കിൽ ദിവസം മിനിമം 150 രൂപ വെച്ച് 6 മാസത്തേക്ക് ...( 6 x 30 = 18000) ഏകദേശം ഉരുവിനെ വാങ്ങിയതിനേക്കാൾ വില.) ഈ തുക കർഷകന് ആര് നൽകും?

കാലി ചന്തകൾ കാർഷികാവശ്യത്തിന് മാത്രം എന്ന നിഷ്കർഷകത  ഇന്ത്യയിൽ  ഏത് നിയമത്തിലാണുള്ളത്. കാലികളെ വാങ്ങാനും വിൽക്കാനും പരസ്പരം വെച്ച് മാറാനും ആണ് ചന്തകൾ. അത് കാർഷികാവശ്യങ്ങൾക്കായി പരിമിതപ്പെടുത്തുന്നത് കാലികളോടോ കാർഷിക മേഖലയോടോ ഉള്ള താല്പര്യമല്ല എന്ന് സ്പഷ്ടം.കേരളം, ഗോവ പോലുള്ള ഒരു സംസ്ഥാനങ്ങളിൽ  കാർഷികാവശ്യങ്ങൾക്ക് നൽക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. ഈ സംസ്ഥാനങ്ങളിലെ കാലി ചന്തകളിൽ എന്ത് കച്ചവടമാണ് നടക്കുക?
ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന പതിനായിരങ്ങൾ എങ്ങിനെ ജീവിക്കും?

കാലികളുടെ അറവ് അവശിഷ്ടങ്ങൾ സംസ്കരിക്കപ്പെട്ട് എന്ത് മാത്രം ഉൽപന്നങ്ങൾ രാജ്യത്ത് ഉണ്ടാക്കുന്നുണ്ട്? ഫാർമ മേഘലയിലെ ജലാറ്റിൻ, വള നിർമ്മാണ മേഖലയിലെ എല്ല് പൊടി, തുകൽ ഉൽപന്നങ്ങൾ, ദൈവങ്ങളെ കൊട്ടിയുണർത്തുന്ന എടക്ക, ചെണ്ട, ആർ.എസ്.എസ് കാരുടെ ഡ്രില്ലിൽ ഉപയോഗിക്കുന്ന ബാൻഡ് അങ്ങിനെയെത്രയെത്ര. ഈ മേഖലയിൽ ജോലി ചെയ്യുന്ന അനേകായിരങ്ങൾക്ക് മുന്നിൽ ഇനി എന്ത് മാർഗ്ഗം? 

ബി.ജെ.പിക്കാരൻ അധികാരമേറ്റത് മുതൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളിലെല്ലാം മുസ്ലിം വിരുദ്ധതയുണ്ട്. ഈ നിയമവും അതിനൊരപവാദമല്ല. മതപരമായ ബലി ആവശ്യങ്ങൾക്കും എന്നൊരു പരാമർശം ഈ പരിഷ്കരണത്തിലുണ്ട്. നിലവിലുള്ള 1960 ലെ നിയമത്തിൽ മതപരമായ ബലി കർമ്മങ്ങൾക്ക് യാതൊരു വിലക്കുമില്ല. പുതിയ നിയമം ബലി മൃഗങ്ങളെ കാലി ചന്തയിൽ നിന്നും വാങ്ങുന്നത് മാത്രമാണോ വിലക്കിയതെന്നത് മദിരാശി ഹൈ കോടതിയുടെ മധുരൈ ബഞ്ചിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ സമർപ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലൂടെയേ അറിയാൻ ഒക്കൂ. ഇതൊക്കെ  എത്ര കണ്ട് ബാധിക്കും എന്നത് അനുഭവിച്ചറിയേണ്ടതാണ്. ഈ രാജ്യത്ത് അതിന് വിലക്കുണ്ടെങ്കിൽ,  അള്ളാഹു വലിയവനാണ്. അവൻ അതിന്റെ ആനുകൂല്യവും ഇളവും ഇന്ത്യൻ മുസ്ലിംകൾക്ക് നൽകിയേക്കും.  അതിന്റെ പ്രതിവിധി ഇത്തരം സാഹചര്യങ്ങളിൽ ഇസ്ലാമിക കർമ്മ ശാസ്ത്രത്തിലുണ്ട്. 

മാംസാഹാരത്തിന് അമിത പ്രാധാന്യം ഇസ്‌ലാം കൊടുത്തിട്ടില്ല. പ്രവാചകൻ പോലും ആഘോഷ വേളകളിലും അഥിതി സൽക്കാരങ്ങളിലും ആണ് മാംസാഹാരം വിളമ്പാൻ ആഗ്രഹിച്ചിരുതെന്ന് ഹദീസുകളിലുണ്ട്. (മാംസാഹാരം പരിമിതമായി ഉപയോഗിക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ട്) പിന്നെ, വുളുഹിയത്,ഹഖീഖത് തുടങ്ങിയ കർമ്മങ്ങളുമായി ബന്ധപ്പെടുത്തിയാണ് മാംസാഹാരത്തെ ഇസ്ലാമുമായി കൂടുതൽ അടുപ്പിക്കുന്നത്. ഈ കർമ്മങ്ങളാവട്ടെ പരമാവധി വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതാണും . എന്നാൽ ലോകത്തെ ഇതര മത സമൂഹങ്ങൾ നിത്യേന തന്നെ മാംസ്യത്തിന്റെ ഉപഭോക്താക്കളാണ്. ഇന്ത്യയിലെ പ്രാചീന മതങ്ങളും ജാതികളും മതപരമായി തന്നെ മാംസ്യാഹാരം ഭുജിക്കുന്നവരാണെന്നതിന് വേദങ്ങളിൽ തന്നെ തെളിവുകളുണ്ട്. ഈ വിഷയത്തിൽ ഇത്തരം വാദ മുഖങ്ങൾ പോലും മത വൈര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കും. 

ഇന്ത്യയിലെ പ്രമുഖങ്ങളായ മാംസ കയറ്റുമതി സ്ഥാപനങ്ങളെല്ലാം ബി ജെ പി ബന്ധമുള്ള കുത്തകകളുടേതാണല്ലോ. അറബി നാ മമുള്ള എക്സ്പോർട്ട് സ് കമ്പനികൾ നടത്തുന്നത് ബി ജെ പി നേതാക്കളാണ്.
മുസ്ലിം ചുവയുള്ള ഇന്ത്യയിലെ പൗരാണിക നഗരങ്ങളുടെ പേരുകൾ ഓരോന്നായി മാറ്റി ഹൈന്ദവ നാമാവൽക്കരണം നടത്തുമ്പോൾ മാംസ്യ കയറ്റുമതിക്കാരായ സംഖി മാന്യന്മാർ അവരുടെ ഉൽപ്പന്നത്തിന് മുസ്ലിം - അറബി നാമങ്ങൾ ഇടുന്നതിന്റെ യുക്തി ഊഹ്യമാണ്. "അൽ" എന്നാരംഭിക്കുന്ന പേരുകൾ ഭീകര സംഘടനകളുടെ തുടക്ക നാമമായി  ലോകത്ത് പ്രചരിപ്പിക്കപ്പെടുമ്പോൾ അതേ തുടക്കനാമമാണ് ഇക്കൂട്ടരും തെരെഞ്ഞെടുത്തത് എന്നോർക്കുമ്പോൾ മൊത്തം തന്നെ  "അൽ" എന്ന് തുടങ്ങുന്ന എല്ലാ കടലാസ് ഇന്റർനറ്റ് സംഘടനകളുടേയും ആഗോള കുടിക്കടം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

 അൽ - കബീർ എക്സ്പോർട്സ് ഉടമ സതീഷ് സബർവാളിന്  650 കോടിയുടെ വ്യാപാരം നടത്തുന്ന ബീഫ് കയറ്റുമതി കമ്പനിയാണുള്ളത്  തെലുങ്കാനയിൽ 400 ഏക്കറിലധികം വിസ്തൃതിയുള്ള അറവു ശാലയുണ്ട് സതീഷ് സബർവാളിന്. അൽ - ആനം അഗ്രോ ഫുഡ്സ് ഉടമ സാക്ഷാൽ സംഗീത് സോം. ബി ജെ പി എം.എൽ എ .മുസഫർനഗർ കലാപത്തിന്റെ ആസൂത്രകൻ . ബി ജെ പി ഗോവധ കാമ്പയിന്റ ചാമ്പ്യൻ! ഹലാൽ എക്സ്പോർട്സ് കമ്പനിയും അൽ - ദുവാ ഫുഡ്സും സോമിനേറെത് തന്നെ !! അൽ - നൂർ എക്സ്പോട്ടേഴ്സ് ഉടമ സൂദും ഭാര്യ പ്രിയാ സൂദും. എ.ഒ.പി എക്സ് പോർടേഴ്സ് ഉടമ ഒ.പി അറോറയാണ്. സ്റ്റാൻഡേർഡ് ഫ്രോ സൺ ഫുഡ്സ് ഉടമ കമൽ വർമ്മയാണ്. അങ്ങിനെ പോവുന്നു നീണ്ട നിര.

കന്നുകാലി വ്യാപാര നിരോധനത്തിന് പിറകിലെ കോർപറേറ്റ് മൂലധന താൽപ്പര്യങ്ങൾ മനസ്സിലാക്കുമ്പോഴാണ് സംഘപരിവാർ അജണ്ടയുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലാവുക. കോടിക്കണക്കിന്  ഇന്ത്യക്കാരുടെ ഉപജീവനമാണ് കാലി വളർത്തും കാലി കൈമാറ്റവും. ഇവ നിയന്ത്രിക്കുക വഴി ഈ മേഖലയിലുള്ളവർ ഇവ കൈയൊഴിയാൻ നിർബന്ധിതരാകും. പാലും, ഇറച്ചിയും, ചാണകവും കന്നുകാലി വളർത്തുന്നവരുടെ വരുമാന സാധ്യതയാണ്. വിവിധോദ്ദേശ്യങ്ങൾക്കായി കർഷകർക്ക് അവയെ വിൽക്കേണ്ടി വരും. ആ അവകാശമാണ് ഇവിടെ നിയന്ത്രിക്കപ്പെടുന്നത്. അത് വഴി കന്നുകാലി വ്യാപാരവും വ്യവസായവും കുത്തകളിലേക്ക് കേന്ദ്രീകരിക്കപ്പെടും.മുകളിൽ പരാമർശിച്ച  ഈ കുത്തകകൾ എല്ലാം തന്നെ ബി.ജെ.പിയോട് ഒട്ടി നിൽക്കുന്നവരാണ്താനും. 

ഈ പരിഷ്കാര്യങ്ങളൊക്കെ വലിഞ്ഞ് മുറുക്കുന്നത് യഥാർത്ഥത്തിൽ പാവപ്പെട്ട ക്ഷീര കർഷകനെയാണ്. ഈ മേഖലയിൽ ഈ വർഗ്ഗം അനുഭവിക്കുന്ന കെടുതികളിലേക്ക്  ഒരു ഗോ സ്നേഹിയും ഇത് വരെ എത്തി നോക്കിയിട്ടേയില്ല. അമ്മയാണെന്നൊക്കെ ടെലിവിഷൻ ചർച്ചയിൽ തട്ടി വിടുകയല്ലാതെ ഇന്ന് വരെ ഒരു പശുവിന് ഒരു പിടി പുല്ലോ വൈക്കോലോ കൊടുക്കാത്തവരാണ് ഈ മാന്യന്മാർ. ക്ഷീര മേഖലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങൾ പോലും വിവേചനപരമാണ്. ആൺ പെൺ തുല്യതക്ക് വേണ്ടി ആകാശവും ഭൂമിയും ഒന്നാക്കി നടക്കുന്നവർ പോലും നാൽക്കാലി കിടാവുകളിൽ തുല്യത കാണിക്കുന്നില്ല. പ്രസവിച്ചത് പശു കിടാവാണെങ്കിൽ കിടാരി സ്‌കീമിൽ കാലിത്തീറ്റ സബ്സിഡിയിൽ നൽകുന്നു. കാള (മൂരി) കുട്ടിയാണെങ്കിൽ അതിന് ഇത് ലഭ്യമല്ല. ആണാണെങ്കിൽ ആരെങ്കിലും കശാപ്പ് ചെയ്‌തോട്ടെ അല്ലെങ്കിൽ പട്ടിണി കിടന്ന് ചാത്തോട്ടെ എന്നാണ് ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റേയും 29 സംസ്ഥാനങ്ങളിലേയും നിയമം. ഈ അന്തി ചർച്ചക്കിരിക്കുന്ന ഒരു വിദ്വാനും ഇക്കാര്യങ്ങൾ പഠിക്കാൻ മെനക്കെടുന്നില്ല. കാലിത്തീററക്ക് വർഷത്തിൽ 10 തവണയെങ്കിലും സർക്കാരും സ്വകാര്യ കമ്പനികളും വില വർദ്ധിപ്പിക്കുന്നു. കാർഷിക മേഖല തളർച്ചയിലായതിനാൽ വൈക്കോൽ കിട്ടാനില്ല. കിട്ടുന്നതാകട്ടെ പൊള്ളുന്ന വിലക്കും. വേനൽ കാലയളവ് കൂടുതലായതിനാൽ നാട്ടിൽ പുല്ല് കിളിർക്കുന്നുമില്ല കുടി വെള്ളം കിട്ടാനുമില്ല. എന്നാൽ പാലിന്റെ വിലയോ? 10 വർഷത്തിനിടയിൽ 10 രൂപയുടെ വർദ്ധന പോലും ക്ഷീര കർഷകന് ലഭിച്ചിട്ടില്ല. ഒരു ബോട്ടിൽ വെള്ളത്തിന്റെ മൂല്യം പോലും പാലിന് തരാൻ ഒരു പശു സ്നേഹിയും തയ്യാറുമല്ല. സ്തോഭജനകവും ഭീതിജനകവുമായ അവസ്ഥയിലൂടെ ജീവിതം കഴിച്ച് കൂട്ടുന്ന യഥാർത്ഥ  പശു സ്നേഹികളായ രാജ്യത്തെ ക്ഷീര കർഷകന്റെ കണ്ണീര് കാണാത്ത അഭിനവ പശു - മൃഗ സ്നേഹികളെ ഒന്ന് വിചാരണ ചെയ്യാൻ ഒരു മാധ്യമ ലോകവും മുന്നോട്ട് വരുന്നില്ല. ചുരുക്കം പറഞ്ഞാൽ ഈ നിയമ കോലാഹലങ്ങളുടെ യഥാർത്ഥ ഇര ക്ഷീര കർഷകർ മാത്രമാണ്...

(ക്ഷീര കർഷകരെ സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി കൺവീനറായി നിയോഗിച്ച വ്യക്തിയാണ് ലേഖകൻ)

Tuesday 5 July 2016

മൈത്രാൻ കായലും സന്തോഷ് മാധവനും..

ഈ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറെ ക്ഷീണമുണ്ടാക്കിയ, തോൽവിയിലേക്ക് നയിച്ച ഏറ്റവും വലിയ വിഷയമാണ് മൈത്രാൻ കായൽ വിവാദം. ഈ വിഷയം യാഥാർത്യ ബോധത്തോടെ വിലയിരുത്താൻ ഇത് വരെ ആരും തയ്യാറായിട്ടില്ല. എൽ.ഡി.എഫിന്റെ നാലാം വാർഷിഘോഷത്തിൻന്റെ സമയത്ത് അവർ പ്രഖ്യാപിച്ചതാണ് മൈത്രാൻ കായൽ എക്കോ ടൂറിസം പദ്ധതിയെന്നത് അധിക പേർക്കും അറിയില്ല. യു.ഡി.എഫിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാകട്ടെ കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമത്തിനും, പരിസ്ഥിതി നിയമത്തിനും വിധേയമായി മേൽ എക്കോ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ..... മന്ത്രിസഭയുടെ വിവാദമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തീരുമാനം എന്നോർക്കുക...
ഈ നിയമം എന്താണെന്നും കൂടി ശരിക്കും മനസ്സിലാക്കുക.
കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമം 12.08.2008 ൽ നടപ്പിൽ വന്നു. സംസ്ഥാനത്തെ നെൽവയലുകളും തണ്ണീർ തടങ്ങളും നികത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനെ ഈ നിയമം നിരോധിക്കുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നെൽകൃഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽകൃഷിക്ക് അനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതുമായ എല്ലാത്തരം നിലവും ഈ നിയമത്തിന്റെ പരിധിയിൽ വരും. നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ ഏതെങ്കിലും ഇടക്കാല വിള കൃഷി ചെയ്യുന്നതിന് നിയമം അനുവദിച്ചിട്ടുണ്ട്. നിലം നികത്തി ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നതിന് പോലും നിയമം അനുവദിച്ചിട്ടില്ല.) വളരെ ശക്തമാണ് ഈ നിയമം.
വ്യക്തികളാവട്ടെ, സർക്കാറാവട്ടെ നെൽപ്പാടങ്ങൾ തരിശിട്ടാൽ (waste or arab land) അതിനെതിരെപ്പോലും നടപടി സ്വീകരിക്കാൻ kerala land utilization order (1967) section 4 പ്രകാരം ജില്ലാ കളക്ടർക്ക് അധികാരമുണ്ട് എന്നോർക്കണം.
ഇത്തരത്തിലുള്ള അതി ശക്തമായ നിയമം നില നിൽക്കുമ്പോൾ എങ്ങിനെയാണ് മൈത്രാൻ കായൽ നികത്താൻ ആവുക? അല്ലെങ്കിൽ തന്നെ ഈ വിവാദ മന്ത്രിസഭാ തീരുമാനത്തിൽ എവിടെയാണ് മൈത്രാൻ കായൽ നികത്താൻ തീരുമാനമുള്ളത് ? നികത്താനുള്ള തീരുമാനം ഈ ഉത്തരവിൽ എവിടെയെങ്കിലും ആർക്കെങ്കിലും കാണിച്ച് തരാൻ പറ്റുമോ?എൽ.ഡി.എഫ് തീരുമാനത്തിൽ നിന്നും യാതൊരു വ്യത്യാസമില്ലാത്തതാണ് യു.ഡി.എഫ് തീരുമാനവും എന്നത് ഏത്‌ കൊച്ചു കുട്ടിക്കുമറിയാം. എന്നാൽ യു.ഡി.എഫ് ഇതാ മൈത്രാൻ കായൽ നികത്താൻ തീരുമാനമെടുത്തിരിക്കുന്നുവെന്ന് ഇടത് പക്ഷവും മാധ്യമങ്ങളും പച്ചകള്ളം തട്ടി വിട്ടപ്പോൾ അതിനെ യാഥാർഥ്യ വസ്തുത നിരത്തി വെച്ച് ശുദ്ധ മറുപടി കൊടുക്കേണ്ട യു.ഡി.എഫ് നേതൃത്ത്വം പതറുകയായിരുന്നു. സ്വന്തം മുന്നണിയേക്കാളും പാർട്ടിയേക്കാളും മുകളിൽ അരാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും മുന്നിൽ സ്വയം ചാമ്പ്യൻ ആവാനുള്ള ചില കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ സ്വാർത്ഥവും സങ്കുചിതവുമായ നിലപാടാണ് യു.ഡി.എഫിന് ക്ഷീണമുണ്ടാക്കിയത്, ചില ഭരണ കക്ഷി നേതാക്കൾ തന്നെ വിഷയം ശ്രദ്ധയോടെ പഠിക്കാതെ തീവെട്ടി കൊള്ളയെന്ന് പറഞ് പരസ്യ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരികയും,മീഡിയകൾ അത് ഏറ്റ് പിടിക്കുകയും ചെയ്തതോടെ എങ്കിൽ വിവാദം വേണ്ടെന്ന് വെച്ച് മന്ത്രിസഭ മേൽ തീരുമാനം വേണ്ടെന്ന് വെക്കുക എന്ന ഭീരുത്ത്വ നിലപാട് സ്വീകരിച്ചു.. ആ നടപടി അതിലും വലിയ വങ്കത്തമായി. തീരുമാനമെടുത്തതും അത് പിൻവലിച്ചതും ഒരു പോലെ ക്ഷീണമുണ്ടാക്കി എന്നതാണ് വസ്തുത.
സന്തോഷ് മാധവന് ഭൂമി നികത്താൻ അനുമതി നൽകി എന്നതാണ് മറ്റൊരു വിവാദ തീരുമാനം. ഇതും കല്ല് വെച്ച പെരും നുണയാണ്. ഈ ഭൂമിയുമായി സന്തോഷ് മാധവന് യാതൊരു വിധ ബന്ധവും ഇല്ല. മുമ്പ് ഈ ഭൂമിയുടെ ഇടപാടിൽ ഇയാൾ ബ്രോക്കർ ആയിരുന്നുവെന്ന് മാത്രം. അതിന് ശേഷം ശേഷം പുഴയും വള്ളവും കുറെ ഒഴുകിപ്പോയി. സർക്കാർ ആ ഭൂമി സർക്കാറിലേക്ക് കണ്ട് കെട്ടി. പിന്നീട് ആ ഭൂമിയിൽ വ്യവസായ പ്രോജക്ടുമായി സർക്കാരിനെ സമീപിച്ചവർക്ക് സന്തോഷ് മാധവനുമായി ഒരു ബന്ധവും ഇല്ലെന്ന് മാത്രമല്ല, സന്തോഷ് മാധവനെ ഈ വിഷയവുമായി ബന്ധപ്പെടുത്താൻ ഒരു നിലക്കും കഴിയുകയുമില്ല. കഴിയുമായിരുന്നുവെങ്കിൽ മാധ്യമങ്ങൾ അത് നിഷ്പ്രയാസം പുറത്ത് കൊണ്ടു വരുമായിരുന്നുതാനും. പതിനായിരങ്ങൾക്ക് ജോലി സാധ്യതയുള്ള ഒരു വ്യവസായ പ്രോജക്ട് സർക്കാരിന് മുന്നിൽ വന്നാൽ അതിന്മേലുള്ള സാധ്യത നോക്കി തീരുമാനിക്കാനുള്ള താൽക്കാലികവും പരിവർത്തക വിധേയവുമായ പ്രാഥമികാനുമതിയാണ് (Temporary and Transitional) മന്ത്രിസഭ നൽകിയത്. മേൽ സൂചിപ്പിച്ച ശക്തമായ 2008 ലെ കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമം ഈ തീരുമാനത്തിലും പരിഗണിക്കാതിരിക്കാൻ ആവില്ല. അതൊക്കെ പരിഗണിച്ചേ ഒരു ഡിങ്കൻ സർക്കാരിന് പോലും ഫൈനൽ തീരുമാനമെടുക്കുവാൻ സാധിക്കൂ. യാഥാർഥ്യം ഇങ്ങനെയൊക്കെയാണ് പക്ഷെ, ഇവിടെ വൈറലായി പ്രചരിച്ചതോ പച്ച കള്ളങ്ങളും.
പരാജയം പഠിക്കാനിറങ്ങിയ ഒരു സമിതിയും ഇക്കാര്യങ്ങൾ കാണാതെ പോയത് കഷ്ടമായിപ്പോയി. ഇപ്പോൾ എല്ലാവരും പറയുന്നു. അവസാന നാളുകളിൽ എടുത്ത ചില തീരുമാനങ്ങൾ യു.ഡി.എഫിനെ കാര്യമായി ബാധിച്ചുവെന്ന്. എടുത്ത തീരുമാനം അന്തസ്സോടേയും സ്പഷ്ടതയുടേയും ജനങ്ങളോട് വിശദീകരിക്കാൻ കെൽപ്പില്ലാത്ത നേതാക്കളുടെ നിലപാടാണ് യാഥാർത്ഥത്തിൽ യു.ഡി.എഫിന് വിനയായത്. യു.ഡി.എഫിന്റെ ദുർബ്ബലരായ നേതാക്കളാണ് ഇടത് പക്ഷത്തിന് ഭരണം തളികയിൽ വെച്ച് നൽകിയത്....

Sunday 3 August 2014

മഹാത്മാഗാന്ധി വിമർശനത്തിന് അതീതനാണോ ?




മഹാത്മാഗാന്ധി വിമർശനത്തിന് അതീതനാണോ എന്ന ചോദ്യം ഇന്നലെ ഞാൻ എഫ്.ബിയിൽ ഇട്ടപ്പോൾ വലിയ പ്രതികരണമാണുണ്ടായത്. അതീതനാണ് എന്ന മറുപടിയാണ് മിക്കവരും തന്നത്. മഹാത്മാഗാന്ധി വ്യക്തി പരമായും സംഘടനാപരമായും എനിക്ക് മാതൃകാ യോഗ്യനായ ഏറ്റവും ഉൽകൃഷ്ടമായ വ്യക്തിത്വമാണ്. എന്നാൽ അദ്ദേഹം വിമർശനത്തിന് അതീതനല്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല. ശ്രീമതി. അരുന്ധതിറോയ് മഹാത്മാവിനെക്കുറിച്ച് അശ്ളീള ആക്ഷേപമോ തത്തുല്യ ആരോപണങ്ങളോ അല്ല ഉന്നയിച്ചത്. 1930 നും 1936 നും ഇടക്ക് ഭരണഘടനാ ശില്പി അംബേദ്‌കർ അടക്കമുള്ളവർ ഗാന്ധിജിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങൾ പുനരാവർത്തിക്കുക മാത്രമാണ് ചെയ്തത്. അനവസരത്തിലുള്ള ഈ പുനരാവർത്തനത്തിൽ എനിക്ക് ശക്തമായ പ്രതിഷേധമുണ്ട്. അത് പോലെ ഗാന്ധി ഭക്തരായ പലർക്കുമുണ്ട്. മറിച്ചും ഉണ്ടാവാം. അത് നമ്മൾക്ക് പ്രകടിപ്പിക്കാം. എന്നാൽ അധികാരം ഗാന്ധി ഭക്തരുടെ കൈയിൽ ഉണ്ട് എന്ന ഒറ്റ കാരണത്താൽ പോലീസിനെ ഉപയോഗിച്ച് കേസെടുക്കും എന്ന് പറയുന്നത് ശരിയല്ല. 

ലോകർ അങ്ങേയറ്റം ബഹുമാനിക്കുന്ന പരിശുദ്ധ പ്രവാചകനേയും അവരുടെ പ്രിയ പത്നിമാരേയും വ്യഭിചാരമടക്കമുള്ള ആക്ഷേപമുന്നയിച്ച് പുസ്തകം രചിച്ച ഇന്ത്യൻ വംശകനായ സൽമാൻ റുഷ്ദിക്കെതിരെ അന്ന് രാജ്യം ഭരിച്ച ഗാന്ധിഭക്തൻമാർ എന്ത് കേസാണ് എടുത്തത്? സൽമാൻ റുഷ്ദിയുടേത്‌ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് മുറവിളി കൂട്ടിയ കമ്മ്യുണിസ്റ്റ്‌ വലത് വർഗ്ഗീയ ചേരികൾ അരുന്ധതിക്ക് വേണ്ടി രംഗത്ത് വരാത്തതും ദുരൂഹതയുണർത്തുന്നു. 

ഇസ്ലാം മത വിശ്വാസികളെ അശ്ളീള ഭാഷയിൽ പരിഹസിച്ച് ഗ്രന്ഥരചന നടത്തിയ തസ്ലീമക്ക് ഇന്ത്യയിൽ സ്ഥിരതാമസമുറപ്പിക്കാൻ മിനക്കെടുന്നവരും  ഈ വിഷയത്തിൽ പ്രതികരിച്ച് കണ്ടില്ല. രാജ്യത്ത് ഏത് ഇല അനങ്ങിയാലും ബി.ജെ.പി.നേതാവ് സുരേന്ദ്രനെ ചർച്ചക്ക് ഇരുത്തുന്ന ഏഷ്യാനെറ്റും ഈ ചർച്ചയിൽ സുരേന്ദ്ര വെടികൾ കേൾക്കാനുള്ള അവസരം പ്രേക്ഷകർക്ക്‌ തന്നില്ല. 

രാജ്യത്തെ ദളിത്‌ ജനതയെ സംബന്ധിക്കുന്ന വിഷയങ്ങളിലും, ദളിതരെ  സൃഷ്ടിച്ച ചാതുർവർണ്യ വ്യവസ്ഥിതിയെ അനുകൂലിച്ച് കൊണ്ട്  ഗാന്ധിജി സ്വീകരിച്ച സമീപനങ്ങൾ അക്കാലത്ത് ഏറെ വിമർശന വിധേയമായതാണ്. 

ഡോക്ടർ. അംബേദ്‌കറുടെ What Congress and Gandhi have done to the untouchables, Annihilation of Cast, ശങ്കരൻ എൻ ശാസ്ത്രിയുടെ My Memories and Experiment of Dr. Ambedkar, മഹാദേവ ദേശായിയുടെ My Memories, Dr. Ambedkar on poona pact, ലൂയി ഫിഷറുടെ A weak with Mr. Gandhi, പ്രൊഫ: എം.കെ. സാനുവിന്റെ സഹോദരൻ അയ്യപ്പൻ,  എ.സി. ബാനർജിയുടെ Indian Constitutional Documents Chapter - Communal Award and Poona Pact, ഗാന്ധിജിയുടെ തന്നെ നവജീവനിലും, ഹരിജനിലും, യങ്ങ് ഇന്ത്യയിലും വന്ന ലേഖനങ്ങളും നിരീക്ഷണങ്ങളും, ഡോക്ടർ. വേലായുധൻ നായരുടെ ഗാന്ധി ദർശനം, ഗുരു നിത്യ ചൈതന്യ യതിയുടെ മനശാസ്ത്രം ജീവിതത്തിൽ, കെ. ദാമോദരന്റെ ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ്, ലക്ഷ്യവും മാർഗ്ഗവും ഗാന്ധി, ഇ.എം.സിന്റെ ഗാന്ധിയും ഗാന്ധി സേവയും, പ്രമുഖ ദളിത്‌ സാഹിത്യകാരൻ ശ്രീ. കല്ലറ സുകുമാരന്റെ വിമോചനത്തിന്റെ അർത്ഥ ശാസ്ത്രം, അയിത്തോച്ചാടനം അന്നും ഇന്നും, ദരിദ്ര്യ വർഗ്ഗവും രാഷ്ട്രീയവും, ഹരിജൻ വീക്ഷണങ്ങളിൽ ഒരഭിവീക്ഷണം, മർദ്ദിതരുടെ മോചനം ഇന്ത്യയിൽ, ജാതി ഒരഭിശാപം, ഭ്രാമണിസം ഡോക്ടർ. അംബേദ്‌കറുടെ വീക്ഷണത്തിൽ  തുടങ്ങിയ പുസ്തകങ്ങളിലൊക്കെ മേൽ സൂചിപ്പിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിജിക്ക് നേരെ രൂക്ഷ വിമർശനങ്ങളാളുള്ളത്. ഇവർക്കെതിരെ ആരെങ്കിലും കേസേടുത്തിരുന്നോ? ഇക്കാര്യം കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾ അരുന്ധതിക്കെതിരെ കേസെടുക്കും മുമ്പ് വിശദീകരിക്കാൻ ബാധ്യസ്ഥരാണ്... 

ഗാന്ധിജി അയിത്തോച്ചാടനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നുവെന്നത് സത്യമായിരുന്നെങ്കിലും ദളിതരെ അധമാരാക്കി ലോകാവസാനം വരെ നില നിർത്തുന്ന ചാതുർവർണ്യ വ്യവസ്ഥിതിയെ ശക്തമായി പിന്തുണച്ചിരുന്നുവെന്നത് ഒരു യാഥാർത് ഥ്യ മായിരുന്നു. കടുത്ത വർഗ്ഗീയ വാദിയും മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭകാരിയുമായ കെ.കേളപ്പനും അയിത്തോച്ചാടനത്തിനെതിരെ ഗുരുവായൂരിലേക്ക് മാർച്ച് നടത്തിയിരുന്നുവെങ്കിലും ജാതി വ്യവസ്ഥിതിയെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് അദ്ദേഹം എൻ.എസ്.എസ് പ്രസിഡൻടായ നാൾ മുതൽ നമുക്കറിവുള്ളതാണല്ലോ!

അരുന്ധതിയുടെ അനവസരത്തിലുള്ള രാഷ്ട്രപിതാവിന് നേരെയുള്ള പരാമർശനത്തിൽ പ്രതിഷേധിക്കുന്നതോടൊപ്പം അരുന്ധതിയുൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാർക്ക് നമ്മുടെ ഭരണഘടന ആര്‍ട്ടിക്കിൾ 20 നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം വക വെച്ച് കൊടുക്കേണ്ടതല്ലേ എന്നാണ് എന്റെ ചോദ്യം...

Tuesday 6 August 2013

രക്ഷക്കെത്തിയവർക്കെതിരെ ഉതിർന്ന വെടിയുണ്ടകൾ, ബംഗാളിലെ ലഹള

പബ്ലിഷ്ഡ്  ബയ് ചന്ദ്രിക ഡെയിലി 30 ജൂലൈ 1992


കോണ്ഗ്രസ്സിന്റെ വർഗ്ഗീയ സംഘട്ടന മരുഭൂമിയിൽ സമുദായ സൗഹാർദ്ദത്തിന്റെ മരുപ്പച്ചയെന്ന് മുഖ്യമന്ത്രി ജ്യോതിബസു തന്നെ അവകാശപ്പെടാറുള്ള പശ്ചിമ ബംഗാളിന് തീരാകളങ്കമായി മാറിയ മുർഷിദാബാദിലെ മുസ്ലിംവിരുദ്ധ കലാപത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി കഴിഞ്ഞ ജൂണ്‍ ഇരുപത്തി നാല് കടന്ന് പോയി. വിഭജനത്തിന് ശേഷം പശ്ചിമ ബംഗാൾ കണ്ട ഏറ്റവും കടുത്ത വർഗ്ഗീയ ലഹളയായിരുന്നു നാല് വർഷം മുമ്പ് 1988 ജൂണ്‍ 24 നു മുർഷിദാബാദ് ജില്ലയിലെ ബെർഹാൻപൂരിൽ നടന്നത്.
വിശുദ്ധ കഅബയുടെ മാതൃകയിൽ 1717 -1725 കാലഘട്ടത്തിൽ ബംഗാൾ നവാബ് മുർഷിദ് കുലി ഖാൻ നിർമ്മിച്ച പള്ളിയാണ് ലാൽഗോല സബ് ഡിവിഷനിലെ ചരിത്ര പ്രസിദ്ധമായ " കത്റ മസ്ജിദ് ".ഈ മസ്ജിദ് പശ്ചിമ ബംഗാളിലെ അതിമനോഹരമായ കെട്ടിടങ്ങളിലൊന്നാണ്. 1897 ൽ ഒരു ഭൂകമ്പത്തെത്തുടർന്ന് സാരമായ കേട് പറ്റിയ പള്ളി നന്നാക്കാനും കൈകാര്യം ചെയ്യാനും സംസ്ഥാന വഖഫ് ബോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലേക്കാവശ്യമായ പണം അനുവദിക്കുന്നതിൽ സർക്കാർ നിസ്സംഗത പുലർത്തിയപ്പോൾ വഖഫ് ബോർഡിന് മസ്ജിദ് കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥ വന്നു. വഖഫ് ബോർഡിന് സർക്കാർ പണം അനുവദിക്കാത്തതിന്റെ കാരണമെന്തായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങളിൽ നിന്നും മനസ്സിലായി. " ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ " മസ്ജിദ് ഏറ്റെടുത്തതോടെ സർക്കാറിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള ദുഷ്ടലാക്ക് മുസ്ലിംകൾക്ക് മനസ്സിലായി.
ഇത്തരത്തിൽ വളഞ്ഞ വഴിയിലൂടെ  മുർഷിദാബാദ് ജില്ലയിൽ മാത്രം സർക്കാറും പുരാവസ്തു ഗവേഷണ വകുപ്പും ടൂറിസം ഡിപ്പാർട്ട്മെന്റും പതിനഞ്ചൊളം മുസ്ലിം പള്ളികൾ തന്ത്രപൂർവ്വം പിടിച്ചെടുത്തിരുന്നു. ഇങ്ങിനെ കൈവശപ്പെടുത്തിയ  കത്റ മസ്ജിദടക്കമുള്ള 15 ഓളം പള്ളികൾ മുസ്ലിംകൾക്ക് ആരാധന നടത്താൻ തുറന്ന് കൊടുക്കണമെന്ന് രൂപീകരിച്ച കാലം തൊട്ടേ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പശ്ചിമ ബംഗാൾ ഘടകം സർക്കാരിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു. പക്വമായ നേതൃത്ത്വത്തിൻ കീഴിൽ വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ സമാധാനപരമായി നിരവധി സമരങ്ങൾ മുസ്ലിം ലീഗ് സംസ്ഥാനത്ത് വർഷങ്ങളായി നടത്തിപ്പോന്നു. പക്ഷെ, അധികാരത്തിന്റെ മുഷ്ട്ടി ഉപയോഗിച്ച് സർക്കാർ പ്രസ്തുത സമരങ്ങളെ വർഷങ്ങളായി അടിച്ചമർത്തിപ്പോരുകയായിരുന്നു. സമരങ്ങളുടെ നേരെ സർക്കാർ  ഉപയോഗിച്ച അടിച്ചമർത്തൽ നയം മുസ്ലിംകളെ കൂടുതൽ രോഷാകുലരാക്കി. കത്റ മസ്ജിദ് സ്ഥിതി ചെയ്യുന്ന മുർഷിദാബാദ് ജില്ലയിലെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി 1988 ജൂണ്‍ 24 ന് വെള്ളിയാഴ്ച കത്റ മസ്ജിദിലേക്ക് ജുമുഅ പ്രാർത്ഥനയ്ക്കായി മാർച്ച് നടത്താൻ തീരുമാനിച്ചു. സംസ്ഥാന കമ്മറ്റി ലഘുലേഖകൾ അച്ചടിച്ച്‌ വിതരണം ചെയ്തു കൊണ്ട് ഇത്തരത്തിലുള്ള ഒരു സമരത്തിന് മുസ്ലിംകളെ പ്രേരിപ്പിക്കുന്ന വികാരം ജനങ്ങളെ അറിയിച്ചു.പ്രസ്തുത ലഘുലേഖയുടെ തലവാചകം ഇങ്ങിനെയായിരുന്നു. " ഈ സമരം സർക്കാരിനോട് മാത്രമാണ് " ഇങ്ങിനെയൊരു തലവാചകം എഴുതിചേർത്തത് തന്നെ വ്യക്തമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.മത നിരാശത്തിന്റെ ജഡാവസ്ഥയിലൂന്നിയ സർക്കാറും, മത നിഷേധികളും വൈരികളുമായ കമ്മ്യൂണിസ്റ്റുകളും ഒരു പക്ഷെ ഈ സമരം ഹിന്ദുക്കൾക്കെതിരെയുള്ളതാണ് എന്ന് പ്രചരണം നടത്തിയേക്കാം. ഇത് മുൻകൂട്ടി കണ്ടു കൊണ്ടാണ് ലഘുലേഖകൾ സംസ്ഥാന കമ്മറ്റി പുറത്തിറക്കിയത്. മാർച്ച് നടത്തുന്നതിന്റെ ഒന്നര മാസം മുമ്പ് തന്നെ ലഘുലേഖകൾ വിതരണം നടത്തി. ലീഗിന്റെ മാർച്ച് ആഹ്വാനം സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിമർശനങ്ങളും കോലാഹലങ്ങളും ഉണ്ടാക്കി. ലീഗ് മാർച്ച്  ആഴ്ചകളോളം ബംഗാളി പത്രങ്ങൾക്ക് ചർച്ചാ വിഷയമായിരുന്നു. ഗവണ്‍മെന്റും മഞ്ഞ പത്രങ്ങളും ലീഗിനെതിരെ ശക്തമായ ആരോപണങ്ങളുയർത്തി വിട്ടു. പക്ഷെ, മുസ്ലിം ലീഗ് ആരോപണങ്ങളെയെല്ലാം സന്തോഷകരമായ ഒരു സാഹസികമാക്കി കണക്കിലെടുത്ത് ഖണ്ഡിച്ചു.
പുരാവസ്തു ഗവേഷണ വകുപ്പിന്റെ കൈവശമുള്ള രാജ്യത്തെ നിരവധി ആരാധനാലയങ്ങൾ വിശ്വാസികൾക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മധുര മീനാക്ഷി ക്ഷേത്രം, ഡൽഹി ജുമാ മസ്ജിദ് തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള മറ്റൊരു ചരിത്ര സ്മാരകമായ സഫ്ദർജംഗ്  മുസ്ലിം പള്ളി പോലും ആരാധനക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. ആർ.എസ്സ്.എസ്സിന്റെ സർസംഘ് കാര്യവാഹ് ആയ ശ്രീ. എച്ച്.വി. ശേഷാദ്രി  പ്രസിദ്ധമായ RSS- VISION IN ACTON  എന്ന  പുസ്തകത്തിലെ Educating and ennobling the young minds   എന്ന അധ്യായത്തിൽപറയുന്നത് നോക്കുക: "മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തെ തളി ക്ഷേത്രം 1967 - ൽ സർക്കാർ ഉത്തരവ് പ്രകാരം പുരാവസ്തു ഗവേഷണ വകുപ്പ് ഏറ്റെടുത്തതായിരുന്നു. എന്നാൽ കെ.കേളപ്പന്റെ നേതൃത്ത്വത്തിൽ ആർ.എസ്.എസ്സുകാർ നടത്തിയ പ്രക്ഷോഭം മൂലം പുരാവസ്തു ഗവേഷണ വകുപ്പ് ക്ഷേത്രം വിശ്വാസികൾക്ക് തന്നെ വിട്ട് കൊടുക്കുകയുണ്ടായി {പേജ് 274} അതേ പുസ്തകത്തിൽ അതേ അധ്യായത്തിൽ തന്നെ മറ്റൊരിടത്ത് പറയുന്നു. "വെല്ലൂർ കോട്ട ബ്രിട്ടീഷ്‌ ഭരണകാലത്ത് പുരാവസ്തു ഗവേഷണ വകുപ്പ് ഏറ്റെടുക്കുകയുണ്ടായി.. 1981 ജനുവരി 4 ന് ഹിന്ദു മുന്നണി യോഗം വിളിച്ച് ചേർക്കുന്നു. പ്രസിദ്ധമായ വെല്ലൂർ കോട്ടയിൽ ശിവലിംഗം കൊണ്ട് പോയി പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. 1981 മാർച്ച് 18 - ന് എട്ടടി ഉയരമുള്ള ശിവലിംഗം സാത്തുവച്ചേരിയിൽ നിന്നും ഏഴുന്നള്ളിച്ച് കോട്ടയിൽ കൊണ്ട് പോയി പ്രതിഷ്ഠിച്ചു. ഇന്നത്‌ ക്ഷേത്രമായി ഉപയോഗിച്ച് പോരുന്നു." {പേജ് 271} ഇത് പോലുള്ള ഉദാഹരണങ്ങൾ നിരവധിയുണ്ട്.

Friday 26 July 2013

പാവം മഅ്ദനി ..വെറും ഇര ......

യഥാർഥത്തിൽ മഅ്ദനിയോട് ആർക്കാണ് വിദ്വേഷം? എല്ലാം നിലക്കും അവശനായ ഈ മനുഷ്യനോടു ആർക്കാണ് പക? എത്ര ചിന്തിചിട്ടും മനസ്സിലാവുന്നില്ല. മുസ്ലിം തീവ്രത രാജ്യത്ത് വർധിക്കേണ്ട ആവശ്യം ആർക്കാണ്? അതിന്റെ എതിർവികാരം ആർക്കാണ് പ്രയോജനം ചെയ്യുക..ഈ വക കാര്യങ്ങൾ ആഴത്തിൽ ചിന്തിക്കുമ്പോഴേ ഈ സംശയങ്ങൾക്ക് നിവാരണം ഉണ്ടാവൂ. മഅ്ദനിയെപ്പോലുള്ളവരെ കൊടും പീഠനത്തിന് വിധേയമാക്കിയാൽ ആരാണ് കൂടുതൽ രോഷാകുലരാവുക? അത് സ്വാഭാവികമായും മുസ്ലിം യുവാങ്കുരങ്ങളായിരിക്കും. അങ്ങിനെ മുസ്ലിം യുവാക്കളെ പ്രതിഷേധത്തിന്റെ രോഷാഗ്നിയിലേക്ക് തള്ളിവിട്ട് സൃഷ്ടിക്കപ്പെടുന്ന ഇപ്പോഴത്തെ തീവ്രവാദ ആക്ഷേപങ്ങൾ യാഥാർത്ഥ്യമായിക്കാണാനുള്ള ഏതോ ഇരുട്ടിന്റെ ശക്തികളുടെ ഗൂഡ നീക്കം ഇതിനൊക്കെ പിറകിലുണ്ടോ? മുസ്ലിം തീവ്രവാദം ശക്തിപ്പെടണം അത് വഴി രാജ്യത്ത് വർഗ്ഗീയതയും അരാജകത്വവും വർദ്ധിക്കണം എന്നാഗ്രഹിക്കുന്ന ഒരു ലോബി തന്നെയായിരിക്കണം ഇതിന്റെയൊക്കെ പിറകിൽ ...മഅ്ദനിക്ക് നേരെയുള്ള എല്ലാ ക്രൂരനീക്കങ്ങളുടെയും പിറകിൽ മുസ്ലിം തീവ്രവാദത്തിലേക്ക് മുസ്ലിം യുവാക്കളെ വീഴ്താനുള്ള ഹീന നീക്കം തന്നെയാണ്. മോഡിയുടെ കരങ്ങളിലേക്ക് രാജ്യഭരണം എത്തിക്കാൻ ഏറ്റവും നല്ല കുറുക്കുവഴി ശക്തിപ്പടരുന്ന മുസ്ലിം തീവ്രവാദ ആക്ഷേപമായിരിക്കും. ഇതിന്നെതിരെയുള്ള ചാമ്പ്യൻ ആയി മോഡി അവതരിപ്പിക്കപ്പെടുകയും ചെയ്യും. ഈ ഗൂഡനീക്കത്തിന് നിർഭാഗ്യവശാൽ കർണ്ണാടകയിലെ കോണ്ഗ്രസ് സർക്കാരും കൂടുനിന്നിരിക്കുന്നു എന്നത് കഷ്ടമാണ്. ശത്രുവിന്റെ ലക്ഷ്യം മനസ്സിലാക്കിയും, രാഷ്ട്ര ദ്രോഹികളുടെ ഹിഡൻ അജണ്ട മനസ്സിലാക്കിയും  സമചിത്തതയോടെ പെരുമാറാനും, ഹിന്ദു വർഗ്ഗീയതക്ക്‌ വളരാനുള്ള എതിർവികാരം ഒരുക്കിക്കൊടുക്കാതെയും,ഇത്തരം വെട്ടിൽ വീഴാതെ നോക്കാനും മുസ്ലിം യുവാക്കൾ ജാഗ്രവത്തായാൽ അത് സമുദായത്തിന് നല്ലത്.  പാവം  മഅ്ദനി ..വെറും ഇര ......

Wednesday 24 July 2013

ഇന്ന് ഞാൻ നാളെ നീ എന്ന ആപ്തവാക്ക് ആരും മറന്നു പോവണ്ട...

സത്യം മാത്രം പറയുന്നവൻ എന്ന് ഇപ്പോൾ പി.സി. ജോർജിനെ വിശേഷിപ്പിക്കുന്ന ചാനലുകാരും ഇടതു നേതാക്കളും ഒന്നര  മാസം മുമ്പ് വരെ ജോർജിനെതിരെ എന്തെല്ലാമാണ് തട്ടിവിട്ടത്? സംസ്കാരശൂന്യൻ, ആഭാസൻ, മാടമ്പി, തുടങ്ങി എന്തെല്ലാം ആക്ഷേപങ്ങൾ! ജസ്റ്റിസ്. ഹമീദിന് എതിരായ മുൻ ഡി.വൈ.എഫ്.ഐ പ്രയോഗവും, വനിതാ വാച് ആൻഡ്‌ സ്റ്റാഫിന്റെ നെഞ്ജത്തോട്ടേക്കാണ് ടി.വി. രാജേഷ് പാഞ്ഞടുത്തത് എന്ന പത്തനാപുരത്തെ പ്രസംഗവും, എ.കെ. ബാലനെയും, ടി.എൻ. പ്രതാപനേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന ആരോപണവും ഒക്കെ നിരന്തരമായി നിശാ ചർച്ചക്ക് വിധേയമാക്കി ജോർജിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ചാനലുകാരും ഇടതു നേതാക്കളും ഇപ്പോൾ  ഒരുമിച്ച് നിന്ന് പറയുന്നു പി.സി. ജോർജ് സത്യം മാത്രം പറയുന്നവനെന്ന്! നാം കേരളീയർ ഇതിലേത് വിശ്വസിക്കണം?

 പ്രിന്റ്‌ മിഡിയയിൽ വരുന്നത് പുനർവായനക്കു വിധേയമാക്കാൻ നമുക്ക് അവസരമുണ്ടായിരുന്നു. ചാനലിൽ സാധാരണക്കാർക്ക് അത് അസാധ്യമാണെന്ന് ചാനലുകാർക്ക് തന്നെ നല്ല നിശ്ചയമുണ്ട്. അത് കൊണ്ട് ആരെക്കുറിച്ചും നല്ലതും ചീത്തയും മാറി മാറി പറയാൻ ഇവർക്കൊന്നും യാതൊരു ഉളുപ്പുവും ഇല്ല.. പണ്ട് മാധ്യമങ്ങളിലൂടെ ജനരോഷമാറിയാമായിരുന്നു. ഇന്നോ...! മാധ്യമങ്ങൾക്കെതിരാണ് ജനരോഷമെന്നത് എത്ര മാധ്യമങ്ങൾക്ക് മനസ്സിലായി ക്കാണും?

മാധ്യമ ധർമം പലരോടും പല രീതിയിലാണ്. പെണ്‍വാണിഭത്തിനു വിധേയരായ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന പ്രസ്‌ കൌണ്‍സിൽ ഓഫ് ഇന്ത്യയുടെ മാർഗ്ഗദർശനോപദേശവും, 1995 ലെ കേബിൾ ടി.വി നിയമവും രാജ്യത്ത് നില നിൽക്കുന്നത് കൊണ്ടായിരിക്കാം പറവൂർ, തോപ്പുംപടി, കിളിരൂർ, കവിയൂർ, കോതമംഗലം, സൂര്യനെല്ലി തുടങ്ങിയ കേസുകളിലെ ഇരകളുടെ ഫോട്ടോ ടെലിവിഷൻ മാധ്യമങ്ങൾ കാണിക്കാത്തത് എന്ന് വേണം മനസ്സിലാക്കാൻ. ഈയടുത്ത് തെറ്റയിലെനെതിരായി നിരവധി വാർത്താ സമ്മേളനം നടത്തിയ അങ്കമാലി സ്ത്രീയുടേയും ഫോട്ടോ വ്യക്തത ഇല്ലാതിരിക്കാൻ മോസൈക്കിൾ ട്രാഷ് ഇട്ടാണ് മാധ്യമങ്ങൾ കാണിച്ചത്. 

എന്നാൽ ഐസ്ക്രീം കേസിലോ? പച്ചയായി രജീന എന്ന സ്ത്രീയെ ആയിരത്തിൽ പരം തവണ കാണിച്ചിരിക്കുന്നു. ഇപ്പോഴും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും മൊഴിഞ്ഞാൽ അത് എത്ര അപ്രസക്തനാണെങ്കിലും ശരി ഈ സ്ത്രീയുടെ ഫോട്ടോ പച്ചക്ക് കാണിക്കും. ഇക്കാര്യത്തിൽ നിയമവും മാർഗ്ഗനിർദ്ദേശവും ഒക്കെ ചാനലുകാർക്ക് പുല്ലാണ്. കാരണം അവർക്ക് രാഷ്ട്രീയത്തിൽ നിന്നും ഇല്ലായ്മ ചെയ്യേണ്ട ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തെ പരമാവധി അപമാനിക്കാൻ കിട്ടുന്ന അവസരമാണ്. അത്പാഴാക്കിക്കളയരുതല്ലോ.....

ബ്രേകിംഗ് ന്യൂസ്‌, ഫ്ലാഷ് ന്യൂസ്‌ എന്നിവയുടെയൊന്നും യഥാർത്ഥ വിവക്ഷ കേരളത്തിലെ ചാനലുകാർ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. സംഭാവ്യമായ വിഷയങ്ങൾ മാത്രമേ മേൽ തലക്കെട്ടിലൂടെ സ്ട്രോളിംഗ് കാണിക്കാവൂ എന്നതാണ് ചട്ടം. എന്നാൽ ഇവിടെയോ? ചാനൽ പുംഗവൻമാരുടെ തലയിലുദിക്കുന്ന ഊഹങ്ങളും, നിഗമനങ്ങളുമൊക്കെ ഇവർക്ക് ബ്രേകിംഗ് ന്യൂസും, ഫ്ലാഷ് ന്യൂസും ആണ്. ശുദ്ദ തോന്നിവാസം എന്നല്ലാതെന്തു പറയാൻ? 

ഇവിടെ ഉടൻ നടക്കേണ്ട ചർച്ച ഈ ക്രൂരമായ മാധ്യമ സംസ്കാരത്തെ ഇല്ലായ്മ ചെയ്യേണ്ടത് എങ്ങിനെയാണെന്നാണ്. ഇപ്പോൾ ചാനലിനെ വെള്ള പൂശി നിവൃതിയടയുന്നവർ ഒന്നോർക്കണം... ഇന്ന് ഞാൻ നാളെ നീ എന്ന ആപ്തവാക്ക് ആരും മറന്നു പോവണ്ട...

 മാധ്യമങ്ങൾക്ക് മുകളിൽ ഒരു അപ്പക്സ് ബോഡിയില്ല എന്നതാണ് ഈ മാധ്യമ ധിക്കാരത്തിന്റെ നിലനില്പ്.ലോക്പാലിന്റെ പരിധിയിൽ പ്രധാന മന്ത്രിയെപ്പോലും കൊണ്ട് വരണം എന്ന ചർച്ച രാജ്യത്ത് നടക്കുകയാണെന്നോർക്കണം. അതിനെക്കാൾ മുമ്പ് വേണ്ടത് ആരെയും അവഹേളിക്കാനുള്ള സ്വാതത്ര്യം മാധ്യമങ്ങൾക്ക് വിലക്കണം. ഇല്ലെങ്കിൽ ഭരണകൂടം മാത്രമല്ല പലരുടേയും ജീവിതം പോലും തരിപ്പണമാവും.


Sunday 21 July 2013

ബഷീർ സംസാരിക്കുന്നു

കോളേജ് പഠന കാലഘട്ടത്തിൽ മാഗസിൻ എഡിറ്ററായിരുന്നപ്പോൾ ബേപ്പൂർ സുൽത്താൻ ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീറിനെ ഇന്റർവ്യു ചെയ്യാനുള്ള ഒരു അസുലഭ അവസരമുണ്ടായി. 26 വർഷം മുമ്പ് നടത്തിയ ആ അഭിമുഖം എന്റെ സുഹൃത്തുക്കൾക്കായി ഞാൻ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. മാന്യ മിത്രങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?

വൈക്കം മുഹമ്മദ്‌ ബഷീർ, അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ഒരുപോലെ മൌലികതയുള്ളതാണ്. തന്റെ ജീവിതം ചിലപ്പോൾ ഒരു നോവലിലേക്കോ കഥയിലേക്കോ അദ്ദേഹത്തെ നയിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ട ഓരോ കഥാപാത്രങ്ങളും മാനവികതയുടെ ഐതിഹാസിക രൂപങ്ങളായി മാറുകയായിരുന്നു. രചനയുടെ പ്രശ്നങ്ങളും അത് പോലെത്തന്നെ ജീവിതത്തിന്റെ സമസ്യകളും ഇന്ന് ഏതാണ്ട് വിശ്രമിച്ച്‌ കഴിഞ്ഞ് കൂടുന്ന അദ്ദേഹത്തിൽ നിന്ന് അറിയുകയായിരുന്നു ലക്‌ഷ്യം. അക്ഷരാർത്ഥത്തിൽ തന്നെ തുറന്ന മനസ്സോടെ അദ്ദേഹം സഹകരിച്ചു. രണ്ട് ദിവസങ്ങളായി നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണിവിടെ കൊടുത്തിത്തുള്ളത്.


ചോ. താങ്കളുടെ ആദ്യ കൃതി ഏത്? അത് രചിക്കുമ്പോഴുണ്ടായ അനുഭവം എന്തായിരുന്നു?

ഉ .  എന്റെ ആദ്യ കൃതി " ഹതഭാഗ്യയായ എന്റെ നാട് " എന്നതാണ്. അറുപത് വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തുണ്ടായിരുന്ന "ദീപം" എന്ന പത്രം ആണ് അത് പ്രസിദ്ധം ചെയ്തത്. ഇതിനു മുമ്പ് ഞാൻ ഒരുപാട് ലേഖനങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. തിരുവിതാംകൂറിൽ ആയിരുന്നു ഞാൻ ആ സമയത്ത്. ആ രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. അവിടെ രാജഭരണമായിരുന്നു. ദിവാനായിരുന്ന സർ സിപി രാമ സ്വാമിയായിരുന്നു അന്ന്  തിരുവിതാംകൂർ ഭരിച്ചിരുന്നത്. അക്രമകരമായ അന്നത്തെ ഭരണത്തെക്കുറിച്ച് എനിക്ക് പ്രതിഷേധവും സങ്കടവും തോന്നി. അത് കൊണ്ട് ഞാൻ എഴുതി. അത് നിരോധിച്ചു. അവസാനം എന്റെ പേരിൽ അറസ്റ്റ് വാറണ്ട് വന്നു. അങ്ങിനെ രണ്ട് കൊല്ലവും ആറ് മാസവും എന്നെ ജയിലിൽ ഇട്ടിട്ടുണ്ട്. ഇതിനോടൊപ്പം രണ്ടായിരം രൂപ പിഴയും ഉണ്ടായിരുന്നു. അതിന് ശേഷം മദ്രാസ്‌ മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജയിലിലും ഞാൻ കിടന്നിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ,  തിരുവനന്തപുരം എന്നീ  ജയിലുകളി ലും ഞാൻ കിടന്നിട്ടുണ്ട്. പിന്നീട് നാല് താമ്ര പത്രങ്ങൾ കിട്ടിയിട്ടുണ്ട്. സാഹിത്യത്തിനും രാഷ്ട്രീയത്തിനും "പതമശ്രീ " ബഹുമതി എനിക്ക് കിട്ടിയിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും "ഡോക്ടറേറ്റ് "  കിട്ടിയിട്ടുണ്ട്. പിന്നെ "വിശ്വദീപം " ബഹുമതി  കിട്ടിയിട്ടുണ്ട്. എന്റെ പുസ്തകങ്ങൾ പലതും 18 ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, അറബിക്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളിലെല്ലാം വന്നിട്ടുണ്ട്.

ചോ. സാഹിത്യത്തിന്റെ ഉദ്ദേശം എന്താണ്?

ഉ. മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശം എന്താണെന്നു വെച്ചാൽ അത് തന്നെയാണ് സാഹിത്യത്തിന്റെയും  ഉദ്ദേശം. മനുഷ്യർ തമ്മിൽ അക്രമങ്ങൾ നടത്തുന്നുണ്ട്. ഇത് പോലെ സാഹിത്യത്തിലും മനുഷ്യനെ ഉപദ്രവിക്കുന്ന ആശയങ്ങളും  ഉണ്ടാകാതിരിക്കുക.

ചോ. പൈങ്കിളി പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് കൊണ്ട് വല്ല ദോഷവുമുണ്ടോ?
ഉ. ഇത് വായിക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ല. റൊമാന്റിക് കഥകളാണ് പൈങ്കിളി പ്രസിദ്ധീകരണങ്ങൾ. മനുഷ്യൻ പല ഗ്രേഡുകളാണ്. ബുദ്ധിയുടെ കാര്യത്തിൽ എല്ലാവരും വ്യത്യസ്ഥരാണ്. എല്ലാവർക്കും ഒരേ സൗന്ദര്യവും ഒരേ ശക്തിയുമില്ല. പൈങ്കിളി പ്രസിദ്ധീകരണത്തിന് ഒരു പ്രത്യേകതയുമില്ല. എല്ലാറ്റിനുമുണ്ട് ഒരു ട്രേഡ്. ഉദാ: ഞാഞ്ഞൂൾ, ഇത് ചിന്ദിക്കുന്നില്ല. അതിനെപറ്റിയുള്ള അഭിപ്രായം വ്യത്യസ്ഥമാണ്. ഭൂഗോളം എന്താണെന്നും ഇത് കറങ്ങിക്കൊണ്ടിരിക്കുകയാനെന്നും ധരിക്കുന്നവരുണ്ട്. പ്രപഞ്ചത്തെപറ്റി വിശാലമായ വീക്ഷണത്തെപറ്റി അറിവുള്ളവനും ഇല്ലാത്തവനും തമ്മിൽ വ്യത്യസ്ഥനാണ്.

ചോ. ടി. പത്മനാഭൻ തുടങ്ങിവെച്ച കഥാചർച്ച ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? പത്മനാഭന്റെ നിലപാടുകൾ നിങ്ങൾ എങ്ങനെ കാണുന്നു?

ഉ.  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പത്മനാഭൻ പ്രസംഗിക്കുന്ന സമയത്ത് ഞാൻ പത്മനാഭന്റെ തൊട്ടടുത്തുണ്ടായിരുന്നു. ഞാൻ എല്ലാം കേട്ടിട്ടുണ്ട്. പത്മനാഭന്റെ നിലപാട് എന്നു പറഞ്ഞാൽ പുതിയ എഴുത്തുകാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നതാണ്. അത് കൊണ്ട് എഴുതുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം എന്ന പത്മനാഭന്റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.

ചോ. പുതിയ തലമുറയിൽ കഥാ സാഹിത്യം ഭദ്രമാവില്ല  എന്ന അഭിപ്രായം ഉണ്ടോ? 

ഉ. ഇല്ല.

ചോ. "സൽമാൻ റുഷ്ദി" എന്നയാൾ "സാത്താനിക് വേഴ്സസ്" എന്ന പുസ്തക രചനയിലൂടെ ഇന്ന് വിവാദമായിരിക്കുകയാണല്ലോ? പ്രസ്തുത പുസ്തകം ഇന്ത്യയിൽ നിരോധിച്ചതുമൂലം ആവിഷ്കാര സ്വതത്ര്യത്തിനു കോട്ടം തട്ടിയിട്ടുണ്ടോ?

ഉ. ഇസ്ലാം മതക്കാരെ വളരെയധികം ആക്ഷേപിച്ച ഒരു കൃതിയാണിത്. ലോകത്തിൽ ഇന്നുള്ള 100 കോടിയിലധികം മുസ്ലിംകൾക്ക് വളരെയധികം മനോവേദന ഉണ്ടാക്കിയിട്ടുണ്ട്. അത് ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ നിരോധിക്കണോ വേണ്ടയോ എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. നമ്മൾ ഈ സദസ്സിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. നിങ്ങൾക്കാർക്കെങ്കിലും മൂത്രം ഒഴിക്കണം എന്ന് തോന്നിയാൽ ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ ഈ സദസ്സിൽ ഇരുന്ന് മൂത്രം ഒഴിക്കാമോ? അത് പോലെ ബാങ്കുകളിൽ പണമുണ്ടെങ്കിൽ കുത്തിത്തുറന്ന് എടുക്കുമോ? അതേ പോലെ തന്നെ  ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ നിങ്ങളിലാരുടെയെങ്കിലും കഴുത്തിന്‌ പിടിച്ചു ഞെക്കാമോ? എനിക്ക് തോന്നി അങ്ങനെ, ഇത് പോലെ ഒരുപാടു  ആവിഷ്കാര സ്വതത്ര്യങ്ങളുള്ള കാര്യങ്ങളുണ്ട്‌.. ഇതൊക്കെ നിങ്ങൾ ആലോചിച്ച് തീരുമാനമെടുത്താൽ മതി എന്നാണ് എനിക്ക് പറയാനുള്ളത്. ഗാന്ധിജിയെ വേടി വെച്ച് കൊന്നത് ശരിയായോ? അതിലും ഒരു  ആവിഷ്കാര സ്വതത്ര്യമുണ്ട്. ഓരോ കാര്യത്തെപറ്റിയും ഓരോർത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഉണ്ടാവുക.

ചോ: ബഷീറിന്റെ കഥാപാത്രങ്ങൾ കഥാപാത്രങ്ങളുടെ നില വിട്ട് നമ്മുടെ ഇടയിൽ ജീവിച്ച് കൊണ്ടിരിക്കുന്ന ചില വ്യക്തികൾ തന്നെയാണെന്ന് ഈയിടെ ഒരാൾ ശ്രീ. പി.കെ.ബാലകൃഷ്ണൻ എഴുതിക്കണ്ടു. അതേക്കുറിച്ചുള്ള ബഷീറിന്റെ കാഴ്ചപ്പാടുകൾ എന്താണ്?

ഉ: ഞാൻ അധികവും എഴുതിയിട്ടുള്ളത് എന്റെ ചുറ്റുപാടിലുള്ള ജീവിച്ചിരിക്കുന്ന വ്യക്തികളെപറ്റിയാണ്. ജീവിച്ചിരിക്കുന്ന വ്യക്തികൾ തന്നെയാണോ എന്ന് സംശയിക്കേണ്ട. കാരണം ജീവിച്ചിരിക്കുന്ന സത്യസന്ധമായ വ്യക്തികൾ തന്നെയാണ്. ഉദാ: " പാത്തുമ്മയുടെ ആട് " ഈ പാത്തുമ്മ ജീവിച്ചിരിക്കുന്ന എന്റെ സഹോദരിയാണ്. പിന്നെ എന്റെ മാതാവ്, സഹോദരി - സഹോദരന്മാർ എന്നിവരും മറ്റ് കുടുംബങ്ങളുമാണ് അതിലെ അംഗങ്ങൾ. ഞാൻ വളരെയധികം ബുദ്ധിയും അറിവും ഭാവനയും ഉള്ള വ്യക്തിയല്ല. അത് കൊണ്ട് ഞാൻ എഴുതുന്നത്‌ എനിക്ക് തൊട്ട് പരിചയമുള്ള ആളെക്കുറിച്ചായിരിക്കും. മൃഗങ്ങളെപ്പറ്റിയും, പക്ഷിപ്പറവകളെപ്പറ്റിയും ഞാൻ ഏഴുതിയിട്ടുണ്ട്. ഈ ഭൂ ലോകത്തെപ്പറ്റി, സൂര്യ ചന്ദ്രന്മാരെപ്പറ്റി, സൗരയൂഥങ്ങൾ, അണ്ഡകടാഹങ്ങൾ, പ്രപഞ്ചങ്ങൾ ഇങ്ങിനെയുള്ള അത്ഭുതവിശാല സുന്ദര ഭീകര സംവിധാനങ്ങളെപ്പറ്റിയും ചെറിയ തോതിൽ വളരെ ചെറുതായിട്ടുള്ള ധാരണ എനിക്കുണ്ട്. ഈ ധാരണ മറ്റാർക്കും ഉണ്ടായിരിക്കണമെന്നില്ല. 

ചോ: ബാല്യകാലസഖിയുടെ ആമുഖത്തിൽ " ഈയുള്ളവൻ ഇത്ര ദുഖിതനാണ് " എന്ന് ശ്രീ. എൻ.വി. പോൾ എഴുതിക്കണ്ടു. എന്താണ് ആ ദുഖത്തിന് കാരണം?

ഉ: സൂറ എന്ന് പേരായ സുന്ദരിക്കൊച്ചും ഞാനും തമ്മിൽ ഒരുമാതിരി ഇഷ്ടത്തിലായിരുന്നു. അവൾ മരിച്ച് പോയി. അപ്പോൾ ഒരുമാതിരി ദുഖം തോന്നുമല്ലോ? അതാണ് ബാല്യകാലസഖി.

ചോ: നമ്മുടെ നാടിനെയാകെ ഗ്രസിച്ചിരിക്കുന്ന ഒരു മാറാ രോഗമാണല്ലോ "വർഗ്ഗീയത". ഇതിനൊരു പ്രതിവിധി നിർദ്ദേശിക്കാമോ?

ഉ: ബോധമണ്ഡലം കുറച്ചുകൂടി വികസിപ്പിക്കുക. നിങ്ങളെപ്പോലുള്ളവരുടെ അഭിപ്രായം മറ്റുള്ളവർക്കുമുണ്ട് എന്ന് ആദ്യം അംഗീകരിക്കുക. അവർക്ക് ആ അഭിപ്രായം വെച്ച് പുലർത്താനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വാസിക്കുക. ലോകത്ത് ഒരു പാട് ആഹാര പദാർത്ഥങ്ങൾ ഉള്ളത് പോലെ ഇതിനെയും കാണേണ്ടതാണ്. ഓരോർത്തർക്കും ഇഷ്ടമുള്ള ആഹരമാണല്ലോ കഴിക്കുന്നത്‌.. ഇത് പോലെത്തന്നെ ധാരാളം വിശ്വസങ്ങളുമുണ്ട്. ഇതിന്റെ പേരിൽ വഴക്കിടാതിരിക്കണം.

ചോ: വർഗ്ഗീയത വളർത്തുന്നതിൽ ചരിത്രാധ്യാപനങ്ങൾക്ക് പങ്കുണ്ടെന്ന് തോന്നുന്നുണ്ടോ?

ഉ: ഉണ്ട്. വർഗ്ഗീയത വളർത്തുന്നതിൽ ചരിത്രാധ്യാപനങ്ങൾക്ക് വലിയ പങ്കുണ്ട്. വർഗ്ഗീയ സമരം ഉണ്ടാക്കാൻ വേണ്ടി ചരിത്രത്തിന്റെ പേരിൽ കള്ളക്കഥകൾ ചമച്ച് വെച്ചിട്ടുണ്ട്. ഈ രീതിയിലുള്ള ചരിത്ര പഠനങ്ങളെ വിദ്യാർത്ഥികൾ നിരുൽസാഹപ്പെടുത്തെണ്ടതാണ്. ഉദാ: ഇന്ത്യാ ചരിത്രം എടുത്തു പരിശോധിച്ചാൽ തന്നെ ഇത് ബോധ്യമാവും. ഔറംഗസീബിനേയും, ടിപ്പു സുൽത്താനേയും പറ്റിയുള്ള കള്ളക്കഥകൾ ഇവിടെ ധാരാളം പ്രചരിച്ചിട്ടുണ്ട്. ഞാൻ ഇന്ത്യ മുഴുവനും 10 കൊല്ലം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ഞാൻ നോക്കുമ്പോൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന പുരാതനക്ഷേത്രങ്ങൾ ഇന്നും ഒരു കേടും കൂടാതെ നില നിൽക്കുന്നുണ്ട്. മുസ്ലിംകൾ ആയിരം കൊല്ലം ഇന്ത്യ ഭരിച്ചവരാണ്. മുസ്ലിം ചക്രവർമാത്തിമാർക്കും, സുൽത്താന്മാർക്കും, രാജാക്കൻമാർക്കും അന്ന് ആരെ വേണമെങ്കിലും നശിപ്പിക്കാമായിരുന്നു. ഹിന്ദുക്കൾ അറിയുന്ന ഔറംഗസീബിനെക്കുറിച്ചുള്ള ചരിത്രകാര്യങ്ങൾ വേറെയുമുണ്ട്. ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ നശിപ്പിക്കുകയായിരുന്നില്ല ചെയ്തത്. പകരം ധാരാളം സ്വത്ത് ക്ഷേത്രങ്ങൾക്ക് സംഭാവനയായി നൽകുകയാണ് ചെയ്തത്. ഗുരുവായൂർ  ക്ഷേത്രത്തിന് തന്നെ കരം പിരിവ് കൂടാതെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. " വില്യം ലോകന്റെ മാനുവലിൽ " ഇക്കാര്യം പറയുന്നുണ്ട്.

ചോ: ഇനി നമുക്ക് വിദ്യാഭ്യാസ കാര്യങ്ങളിലേക്ക് കടക്കാം. ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്?

ഉ: വിദ്യാഭ്യാസത്തിന്റെ പരമ ലക്‌ഷ്യം ഇപ്പോൾ ഉദ്യോഗമാണല്ലോ? വർഷം തോറും നിരവധി പേർ ഡിഗ്രിയെടുത്ത് പുറത്ത് വരുന്നുണ്ട്. പക്ഷെ ഇവരിൽ എല്ലാവർക്കും ജോലി കൊടുക്കുവാൻ ഗവണ്മെന്റിനു കഴിയുന്നില്ല. പല ഡിഗ്രികളും എടുത്ത് പഠിച്ച് പാസ്സായി പുറത്ത് വന്നാൽ തന്നെയും പലർക്കും ഒന്നും അറിയില്ല. അതിനാൽ സ്വന്തം കാലിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാൻ പറ്റിയ ഒന്നും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലില്ല. പൊതുവെ  ഇന്ത്യയിലെ വിദ്യാഭ്യാസ രീതി ശരിയായ വഴിക്കല്ല എന്നൊരു ധാരണ ഇപ്പോൾ നിലവിലുണ്ട്. അത് ശരിയുമാണ്‌... അത് ക്രമേണ മാറും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചോ: പണ്ടു കാലത്തെപ്പോലെയുള്ള ഗുരു ശിഷ്യ ബന്ധം ഇപ്പോൾ ഇല്ല എന്ന് പഴമക്കാർ പറയുന്നു. പഴമക്കാരിൽ ഒരാളായ നിങ്ങളുടെ അഭിപ്രായം എന്താണ്?

ഉ: പണ്ടത്തെ രീതിയിലുള്ള ഗുരു ശിഷ്യ ബന്ധം ഇപ്പോൾ ഇല്ല. ഇതിനു പ്രധാന കാരണം രാഷ്ട്രീയമാണ്. രാഷ്ട്രീയം എന്ന് പറയുമ്പോൾ "കമ്മ്യുണിസ്റ്റ്" ചുവയുള്ള രാഷ്ട്രീയമാണ്. ഇപ്പോൾ ഫാക്ടറി അടിസ്ഥാനത്തിലാണല്ലോ സംഭവങ്ങൾ എല്ലാം നീങ്ങുന്നത്‌. വിദ്യാർത്ഥികളെയെല്ലാം ഇന്ന് ഓരോ രാഷ്ട്രീയപ്പാർട്ടിക്കാർ സ്വന്തം വറുതിയിൽ ആക്കിയിരിക്കുകയാണ്. അത് പോലെത്തന്നെ അധ്യാപകരേയും. രാഷ്ട്രീയക്കാർ എല്ലാവരേയും സമരം ചെയ്യാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അപ്പോൾ സ്നേഹം, അനുകമ്പ, സാഹോദര്യം, കാരുണ്യം, ദയ, ബഹുമാനം ഇവയൊന്നുമില്ല. സമരവും രക്തച്ചൊരിച്ചിലുമാണ്‌ ഇപ്പോൾ നടക്കുന്നത്. അത് കൊണ്ട് തന്നെ പണ്ടു കാലത്തെപ്പോലെയുള്ള ഗുരുവും ശിഷ്യനും ഇപ്പോൾ ഇല്ല എന്ന് പറയാം.

എന്നോടൊപ്പം  മാഗസിൻ എഡിറ്റൊറിയൽ അംഗങ്ങളായ സഹ വിദ്യാർത്ഥിനികൾ സിതാര, ഷീബ, മിനി എന്നിവർ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഏക മകൾ ഷാഹിനയുടെയും മകന്റേയും കൂടെ 










കാലികറ്റ് കോളേജ് ഓഫ് കൊമേർസ് ആന്വൽ മാഗസിൻ 1987 - 86